അമേരിക്ക സംസാരിക്കുന്നത് ഇന്ത്യയുടെ ശബ്ദത്തിലെന്നു പാക്കിസ്ഥാന്‍


അമേരിക്ക ഇന്ത്യയുടെ സ്വരത്തില്‍ സംസാരിക്കുകയാണെന്ന് പാക്കിസ്ഥാന്റെ ആഭ്യന്തര മന്ത്രി ചൗധരി നിസ്സാര്‍ പ്രസ്താവിച്ചതായി പാക് മാധ്യമങ്ങള്‍ അഭിപ്രായപ്പെടുന്നു.


മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച കാര്യങ്ങള്‍ ഇന്ത്യക്ക് അനുകൂലമാക്കിയെന്ന നിലപാടിലാണ് പാക്കിസ്ഥാന്‍. ഇരുവരുടേയും സംയുക്ത പ്രസ്താവനയാണ് പാക്കിസ്ഥാനെ ഏറെ അലോസരപ്പെടുത്തുന്നത്. ഇന്ത്യ സംസാരിക്കുന്ന അതേ ശബ്ദത്തില്‍ അമേരിക്ക സംസാരിക്കുന്നു. അമേരിക്ക ഇരട്ടത്താപ്പു നയം പുറത്തെടുക്കുന്നു. കശ്മീരികളുടെ രക്തത്തിന് പ്രാധാന്യം നല്‍കുന്നില്ലെന്നു തോന്നുന്നു. കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളും അമേരിക്ക ശ്രദ്ധിക്കുന്നില്ല, ചൗധരി നിസ്സാര്‍ ഇത്തരത്തില്‍ അഭിപ്രായപ്പെട്ടതായി ഡോണ്‍ പത്രം റിപ്പോര്‍ട്ടു ചെയ്തു.


മറ്റു രാജ്യങ്ങള്‍ക്കെതിരായ ഭീകരപ്രവര്‍ത്തനത്തിന് തങ്ങളുടെ ഭൂമി ഭീകരര്‍ പ്രയോജനപ്പെടുത്തുന്നില്ല എന്നു പാക്കിസ്ഥാന്‍ ഉറപ്പു വരുത്തണമെന്ന മോദി-ട്രംപ് സംയുക്ത പ്രസ്താവനയിലെ നിര്‍ദേശത്തേയും പാക് ആഭ്യന്തര മന്ത്രി എതിര്‍ത്തു. ഭീകരവാദത്തെക്കുറിച്ച് ഇങ്ങനെ സംസാരിക്കുന്നവര്‍ മനുഷ്യാവകാശ ലംഘനങ്ങളെ കാണാത്തത് ഇരട്ടത്താപ്പാണ്. കശ്മീരികളുടെ അവകാശങ്ങളെ പാക്കിസ്ഥാന്‍ ഇനിയും പിന്തുണയ്ക്കും. നിസ്സാര്‍ പറഞ്ഞു. പതിവിനു വിപരീതമായി മോദി-ട്രംപ് സംയുക്ത പ്രസ്താവനയില്‍ പാക്കിസ്ഥാന്റെ പേരെടുത്തു പരാമര്‍ശിച്ചതില്‍ പാക് വിദേശകാര്യമന്ത്രാലയവും അതൃപ്തി രേഖപ്പെടുത്തി.

ഭീകരതക്കെതിരായുള്ള പാക്കിസ്ഥാന്റെ പോരാട്ടത്തിന് നേരത്തേ അന്തരാഷ്ട്ര സമൂഹത്തിന്റെ അംഗീകാരം കിട്ടിയിട്ടുള്ളതാണെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്‍ സയിദ് സലാഹുദ്ദീനെ ആഗോള ഭീകരനായി അമേരിക്ക പ്രഖ്യാപിച്ചതിലുള്ള എതിര്‍പ്പ് പാക്കിസ്ഥാന്‍ നേരത്തേ അറിയിച്ചിരുന്നു.



Sharing is Caring