തന്നെ അപകീർത്തിപ്പെടുത്തിയെന്ന് കാട്ടി പുതിയ പൊലീസ് നിയമ പ്രകാരം നൽകിയ പരാതി പിൻവലിക്കാൻ നിർദേശം നൽകിയെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്. മുസ്‍ലിം ലീഗ് നാട്ടിക നിയോജക മണ്ഡലം സെക്രട്ടറി പി.എ ഫഹദ്റഹ്‍മാൻ നൽകിയ പരാതിയാണ് പിൻവലിക്കുക.
പുതിയ നിയമത്തിനെതിരെ പ്രതിപക്ഷം സമരം ശക്തമാക്കുന്നതിനിടെയാണ് 118 എ പ്രകാരം ആദ്യ പരാതി തൃശൂർ വലപ്പാട് പൊലീസ് സ്റ്റേഷനിൽ പരാതി എത്തിയത്. ലീഗ് എംഎല്‍എമാരായ കമറുദ്ദീനും ഇബ്രാഹിംകുഞ്ഞും അറസ്റ്റിലായതിന് പിന്നാലെ പി കെ ഫിറോസിന്‍റെ ഫോട്ടോ ഉപയോഗിച്ച് നടത്തിയ പ്രചാരണത്തിനെതിരെയാണ് പരാതി. ഇരുവര്‍ക്കും ഒരേ സെല്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന പ്ലകാര്‍ഡുമായി നില്‍ക്കുന്ന പി കെ ഫിറോസിന്‍റെ ചിത്രം വ്യാജമായി നിര്‍മിച്ച് പ്രചരിപ്പിച്ചതിനെതിരെയായിരുന്നു പരാതി.
118 എ നടപ്പിലാക്കിയാൽ ജയിലുകൾ സമ്പന്നമാകുക സി.പി.എം പ്രവർത്തകരെ കൊണ്ടായിരിക്കുമെന്ന് പി കെ ഫിറോസ് പറഞ്ഞു. ഇനി വരുന്ന യു.ഡി.എഫ് സർക്കാർ ഈ കരിനിയമം കർശനമായി നടപ്പിലാക്കാൻ തീരുമാനിച്ചാൽ സി.പി.എമ്മിന്റെ അവസ്ഥയെന്തായിരിക്കും? അതുകൊണ്ട് സ്വന്തം പാർട്ടിയുടെ ഭാവിയെ കരുതിയെങ്കിലും മുഖ്യമന്ത്രി ഈ നിയമം പിൻവലിക്കണമെന്നും പി കോ ഫിറോസ് ആവശ്യപ്പെട്ടു.