മലപ്പുറം തവനൂര്‍ വൃദ്ധസദനത്തില്‍ ഇന്നലെയും ഇന്നുമായി നാല് അന്തേവാസികള്‍ മരിച്ചു. കൃഷ്ണമോഹന്‍, വേലായുധന്‍, ശ്രീദേവിയമ്മ, കാളിയമ്മ എന്നിവരാണ് മരിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് അധികൃതര്‍ പറയുന്നത്. വൃദ്ധസദനത്തില്‍ നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. മൃതദേഹങ്ങള്‍ തടഞ്ഞുവെച്ചാണ് പ്രതിഷേധം.
ഇന്നലെയാണ് മറവഞ്ചേരി സ്വദേശി ശ്രീദേവി മരിച്ചത്. ഇന്നലെത്തന്നെ മൃതദേഹം സംസ്കരിക്കുകയും ചെയ്തു. ഇന്നു രാവിലെയാണ് മറ്റു മൂന്നുപേർ കൂടി മരിച്ച വിവരം പുറത്തറിയുന്നത്. ഒരാൾ ആശുപത്രിയിലും മറ്റു രണ്ടുപേർ വൃദ്ധമന്ദിരത്തിലുമാണ് മരിച്ചത്. വൃദ്ധമന്ദിരത്തിൽ മരണങ്ങൾ ആരെയും അറിയിക്കുന്നില്ലെന്നും തിടുക്കത്തിൽ സംസ്കരിക്കാൻ കൊണ്ടുപോകുന്നതിനെക്കുറിച്ച് അന്വേഷണം വേണമെന്നും നാട്ടുകാർ പറയുന്നു. നേരത്തെ സ്വാഭാവിക മരണം എന്നു രേഖപ്പെടുത്തിയ മരണങ്ങളും അന്വേഷിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
സംഭവത്തില്‍ സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കലക്‌ടറും ജില്ലാ പൊലീസ് മേധാവിയും മൂന്നാഴ്‌ചയ്‌ക്കം റിപ്പോർട്ട് നൽകണം. വൃദ്ധമന്ദിരത്തിലെ ആരോഗ്യപരിശോധനാ സംവിധാനം, ഭക്ഷ്യവസ്‌തുക്കളുടെ ഗുണമേന്മയും സുരക്ഷയും എന്നിവ സംബന്ധിച്ച വിശദാംശങ്ങളും ജീവനക്കാരുടെ വിവരങ്ങളും സമർപ്പിക്കണമെന്നും കമ്മിഷൻ അംഗം കെ.മോഹൻകുമാർ ആവശ്യപ്പെട്ടു.