ന്യൂഡല്‍ഹി : അധികാരമേറ്റ ശേഷമുള്ള ആദ്യ ദയാഹര്‍ജി തള്ളി രാഷ്ട്രപതി രാം നാഥ് കോവിന്ദ്. വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന അഞ്ചു കുഞ്ഞുങ്ങളെയും അവരുടെ അമ്മയെയും വീടിനു തീവച്ചു ചുട്ടുകൊന്നതിനു വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ജഗത് റായിയുടെ ഹര്‍ജിയാണു രാഷ്ട്രപതി തള്ളിയത്.
രാം നാഥ് കോവിന്ദ് മുമ്പ് ഗവര്‍ണറായിരുന്ന ബിഹാറില്‍നിന്നുതന്നെയാണ് ആദ്യ ദയാഹര്‍ജിയെത്തിയത്. പത്തുമാസം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് അതു നിരാകരിക്കാന്‍ രാഷ്ട്രപതി തീരുമാനിച്ചത്.
2006 ജനുവരി ഒന്നിന്, ബിഹാറിലെ വൈശാലി ജില്ലയിലുള്ള റാംപുര്‍ ശ്യാംചന്ദ് ഗ്രാമത്തിലായിരുന്നു കൂട്ടക്കൊല നടന്നത്. എരുമകളെ മോഷ്ടിച്ചതിനു പരാതി കൊടുത്ത വിജേന്ദ്ര മഹാതോയോടുള്ള ദേഷ്യം തീര്‍ക്കാനാണ് അദ്ദേഹത്തിന്റെ ഭാര്യയെയും അഞ്ചു കുട്ടികളെയും വീടിനകത്തിട്ടു പൂട്ടി ജഗത് റായിയും കൂട്ടാളികളും മണ്ണെണ്ണയൊഴിച്ചു തീവച്ചത്. മഹാതോയുടെ ദേഹത്തും മണ്ണെണ്ണയൊഴിച്ചു തീവെച്ചിരുന്നു. പരുക്കുകളോടെ ഇയാള്‍ രക്ഷപ്പെട്ടെങ്കിലും പിന്നീടു മരിച്ചു.