ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ അതിശൈത്യം പിടിമുറുക്കിയിരിക്കുകയാണ്. കൊടുംതണുപ്പിലേക്ക് ഉത്തരേന്ത്യ നീങ്ങുമ്ബോള്‍ രണ്ടുകൂട്ടരാണ് തണുത്ത് വിറക്കാതെ ചങ്കൂറ്റത്തോടെ തല ഉയര്‍ത്തി നില്‍്കകുന്നത്. കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയിലെ ഇന്ത്യന്‍ സൈനികരും ഡല്‍ഹി അതിര്‍ത്തിയിലെ കര്‍ഷകരും. മൈനസ് 28 ഡിഗ്രി താപനിലയാണ് ഇന്ത്യ ചൈന സംഘര്‍ഷം തുടരുന്ന ലഡാക്ക് അതിര്‍ത്തിയില്‍ കഴിഞ്ഞദിവസം രാത്രി രേഖപ്പെടുത്തിയത്. ഡല്‍ഹിയില്‍ താപനില മൂന്ന് ഡിഗ്രിയിലേക്ക് താണു.
രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന അന്‍പതിനായിരത്തോളം സൈനികരാണ് മൈനസ് താപനിലയിലും വിറയ്ക്കാതെ രാജ്യത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി നില കൊള്ളുന്നത്.അതേസമയം മൂന്നര ലക്ഷത്തോളം കര്‍ഷകരാണ് ഡല്‍ഹി അതിര്‍ത്തിയില്‍ തണുപ്പിനെ അതിജീവിച്ചും അവകാശത്തിനായി പോരാടുന്നത്.
മഞ്ഞില്‍ മൂടിയ ലഡാക്കില്‍ സ്മാര്‍ട്ട് ക്യാംപുകള്‍ തീര്‍ത്താണ് സൈനികര്‍ തണുപ്പിനെ അതിജീവിക്കുന്നത്. അതിര്‍ത്തിയില്‍ സജ്ജമാക്കിയ ബങ്കറുകളിലാണ് സൈനികരുടെ താമസം. ദിവസം മുഴുവന്‍ ചൂട് നിലനിര്‍ത്താന്‍ മണ്ണെണ്ണയില്‍ പ്രവര്‍ത്തിക്കുന്ന ഹീറ്ററുകള്‍. ഒരു ബങ്കറില്‍ 50 സൈനികര്‍ക്കു കഴിയാന്‍ സൗകര്യം. തീപിടിത്തം, ഓക്‌സിജന്റെ അളവ് കുറയല്‍ തുടങ്ങിയ അപകടങ്ങള്‍ക്കു സാധ്യതയുള്ളതിനാല്‍, സൈനികര്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ഉണര്‍ന്നിരുന്നുമാണ് സൈനികരുടെ ജീവിത രീതി.ബങ്കറുകള്‍ സജ്ജമാക്കാന്‍ കഴിയാത്ത ഭൂപ്രദേശങ്ങളില്‍ ടെന്റുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഈ ടെന്റുകളില്‍ ആറു പേര്‍ക്കു കഴിയാം. ചൂട് നിലനിര്‍ത്തുന്ന അത്യാധുനിക സൗകര്യങ്ങള്‍ ഇതിനുള്ളില്‍ സജ്ജമാക്കിയിട്ടുണ്ട്. സ്ലീപ്പിങ് ബാഗിനുള്ളിലാണ് സൈനികരുടെ ഉറക്കം. ഉറങ്ങാനുള്ള ഈ വലിയ ‘സഞ്ചി’ തണുപ്പ് അകത്തേക്കു കയറ്റിവിടാത്ത സംരക്ഷിക്കുന്നു
വാട്ടര്‍ പോയിന്റുകളും ഉണ്ട്. കൊടുംതണുപ്പില്‍ ഉറഞ്ഞുപോകാതെ വെള്ളം സൂക്ഷിക്കുന്ന സ്ഥലമാണ് വാട്ടര്‍ പോയന്റ്. ഭക്ഷണം പാകംചെയ്യാന്‍ ബങ്കറുകളില്‍ പ്രത്യേക അടുക്കളകളും സജ്ജമാക്കിയിട്ടുണ്ട്. സൈനികന്‍ ധരിക്കുന്നത് 5 തലങ്ങളിലുള്ള വസ്ത്രങ്ങള്‍. അതിനു മുകളിലായി ജാക്കറ്റ്. മൈനസ് 40 ഡിഗ്രി വരെ പ്രതിരോധിക്കാന്‍ കഴിയുന്ന 11,000 ജാക്കറ്റുകള്‍ അടുത്തിടെ യുഎസില്‍ നിന്നെത്തിച്ചു. മഞ്ഞില്‍ നടക്കാന്‍ കഴിയുന്ന പ്രത്യേക ഷൂസുകളും (സ്‌നോ ബൂട്ട്‌സ്) തൊപ്പിയും കണ്ണടയുമടങ്ങുന്നതാണു സൈനികന്റെ വേഷം.വളരെ പണിപ്പെട്ടാണ് കര്‍ഷകര്‍ കൊടും തണുപ്പിനെ അതി ജീവിക്കുന്നത്. വൈക്കോല്‍ കിടക്കകളിലാണ് ഉറക്കം: വഴിയരികില്‍ നിര്‍ത്തിയിട്ട ട്രാക്ടറുകള്‍ക്കു പിന്നില്‍ കോര്‍ത്ത വലിയ ട്രോളികളാണു കിടപ്പുമുറി. അതിനുള്ളില്‍ വൈക്കോല്‍ നിരത്തും. അതിനു മുകളില്‍ പഞ്ഞിക്കിടക്ക. കാറ്റ് കയറാതിരിക്കാന്‍ കമ്ബിളിപ്പുതപ്പു കൊണ്ടു ട്രോളികള്‍ മറച്ചാണ് ഉറക്കം.
തീകായന്‍ വിറകുകള്‍ ശേഖരിച്ചിട്ടുണ്ട്. ട്രോളികള്‍ക്കു പുറത്തിരിക്കുന്നവര്‍ക്കു തീ കായാന്‍ ടണ്‍ കണക്കിനു വിറക് പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ള ലോറികളില്‍ ദിവസേന എത്തിക്കുന്നത്. വിറക് കത്തിക്കുമ്ബോഴുള്ള പുക ബുദ്ധിമുട്ടുണ്ടാക്കുന്നവര്‍ക്കായി വൈദ്യുത ഹീറ്ററുകള്‍ സജ്ജം. ദേശീയപാതയ്ക്കിരുവശവുമുള്ള കടകളില്‍ നിന്നാണ് ഇതിനുള്ള വൈദ്യുതി എടുക്കുന്നത്. വൈദ്യുതിക്കുള്ള പണം മുന്‍കൂറായി കടയുടമകള്‍ക്കു കൈമാറി.കുളിക്കാനും കുടിക്കാനും വെള്ളം ചൂടാക്കുന്നതിന് ആയിരക്കണക്കിനു ബര്‍ണറുകളാണ് (വിറക് കത്തിക്കുമ്ബോഴുള്ള ചൂടേറ്റ് പ്രവര്‍ത്തിക്കുന്നത്) പഞ്ചാബില്‍ നിന്നെത്തിച്ചിരിക്കുന്നത്. സംഭരണ ശേഷി 10 ലീറ്റര്‍. ഭൂരിഭാഗവും സിഖ് ഗുരുദ്വാരകള്‍ സംഭാവന ചെയ്തത്. പഞ്ചാബിലെ ഏതാനും കമ്ബനികള്‍ കര്‍ഷകര്‍ക്കു വേണ്ടി പ്രത്യേക വിറകടുപ്പുകളും നിര്‍മ്മിച്ചു. അവയും കഴിഞ്ഞ ദിവസം എത്തിച്ചു. തണുപ്പകറ്റാന്‍ ചായ: പ്രക്ഷോഭസ്ഥലങ്ങളിലുള്ള നൂറുകണക്കിനു ലംഗറുകളില്‍ (സമൂഹ അടുക്കളകള്‍) 24 മണിക്കൂറും ചൂട് ചായയും ഭക്ഷണവും ലഭ്യം.