അഞ്ച് വർഷത്തിനിടെ വിമാനത്താവളങ്ങളിൽ റിപ്പോർട്ട് ചെയ്ത സ്വർണക്കടത്തുകളുടെ വിവരങ്ങള്‍ തേടി എന്‍.ഐ.എ

സ്വര്‍ണക്കടത്ത് കേസുകളില്‍ വിപുലമായ അന്വേഷണത്തിനൊരുങ്ങി എന്‍.ഐ.എ. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ വിവിധ വിമാനത്താവളങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സ്വർണകടത്തുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കും. തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണകടത്ത് കേസിലെ പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

സംസ്ഥാനത്തേക്ക് സ്വര്‍ണം എത്തുന്നത് ഭീകര പ്രവര്‍ത്തനത്തിനുള്ള പണത്തിനായിട്ടാണോയെന്നതാണ് എന്‍.ഐ.എ പ്രധാനമായും പരിശോധിക്കുന്നത്. അടുത്തിടെ നടന്ന സ്വര്‍ണക്കടത്ത് കേസുകളിൽ പ്രതികളായിട്ടുള്ളവരെ സംബന്ധിക്കുന്ന വിവരങ്ങൾ, കേസുമായി ബന്ധപ്പെട്ട അന്വേഷണ ഏജൻസികളുടെ തുടർന്നുള്ള പ്രവർത്തനങ്ങളുടെ അവസ്ഥ തുടങ്ങിയവയാണ് എൻ.ഐ.എ പരിശോധിക്കുന്നത്. വിദേശികളെ പങ്കാളിയാക്കിയും സ്വർണകള്ളക്കടത്ത് നടന്നിട്ടുണ്ട്. അപൂർവ്വം ചില കേസുകളിൽ മാത്രമാണ് തുടരന്വേഷണം നടത്തിയിട്ടുള്ളൂ. ബഹുഭൂരിപക്ഷം കേസുകളും അതത് കസ്റ്റംസ് യൂണിറ്റുകളുടെ അന്വേഷണത്തിൽ പരിമിതപ്പെടുകയാണ് ചെയ്തിട്ടുള്ളത്.

20 ലക്ഷം രൂപയ്ക്ക് മുകളിൽ മൂല്യമുള്ള കള്ളക്കടത്തുമായി ബന്ധപ്പെട്ട് മാത്രമാണ് പ്രതികളെ അറസ്റ്റ് ചെയ്യുന്നുള്ളൂ. എന്നാൽ ഇതിനെ മറികടക്കാൻ ഒരു ദിവസം നിരവധി പേരെ ഉപയോഗപ്പെടുത്തി കോടിക്കണക്കിന് രൂപയുടെ കള്ളക്കടത്ത് നടത്തിയ സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ടന്നാണ് എന്‍.ഐ.എയുടെ നിഗമനം.

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ നാല് പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയാണ് എന്‍.ഐ.എ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സരിത്ത്, സ്വപ്ന, ഫാസില് ഫരീദ്, സന്ദീപ് എന്നിവരാണ് പ്രതികള്‍. ഇതില്‍ സരിത്തിനെ മാത്രമാണ് കംസ്റ്റംസ് പിടികൂടിയത്. ശേഷിക്കുന്ന പ്രതികളെ കണ്ടെത്തുന്നതിനായുള്ള അന്വേഷണവും എന്‍.ഐ.എ ഊര്‍ജിതമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *