അങ്കക്കോഴികള്‍ നിര്‍ത്താതെ കൂവി, കോടതി നടപടികള്‍ തടസപ്പെട്ടു

കോഴികളുടെ മത്സരിച്ചുള്ള കൂവല്‍ കാരണം കോടതി നടപടികള്‍ ശബ്‌ദത്തില്‍ മുങ്ങി. നിശബ്‌ദത പാലിക്കേണ്ട കോടതിക്കകത്ത്‌ ജഡ്‌ജി വിധിയെഴുതുമ്പോഴും കോഴികള്‍ കൂവിക്കൊണ്ടിരിക്കുന്നത്‌ കോടതിയുടെ നിശബ്‌ദത തന്നെ ഇല്ലാതാക്കി. കോഴിയങ്കത്തിനിടെ മഞ്ചേശ്വരം പോലീസ്‌ കസ്‌റ്റഡിയിലെടുത്ത ഏഴ്‌ കോഴികളെ കാസര്‍ഗോഡ്‌ കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു കോഴികള്‍ ഒച്ചത്തില്‍ ശബ്‌ദിച്ചത്‌.
കോടതി വരാന്തയില്‍ കാലുകള്‍ ബന്ധിച്ച നിലയിലായിരുന്ന കോഴികള്‍ ശൗര്യം വിടാതെ ഉച്ചത്തില്‍ കൂവുകയായിരുന്നു. കാസര്‍ഗോഡ്‌ ,മഞ്ചേശ്വരം താലൂക്കില്‍ കേരളത്തില്‍ നിരോധിച്ച കോഴി അങ്കം വ്യാപകമാകുന്നു. അങ്കകോഴികളെയും ഉടമസ്‌ഥര്‍ക്കെതിരെയും പോലീസ്‌ കണ്ണടക്കുന്നതാണ്‌ കോഴി അങ്കം തുളുനാടിന്റെ ഗ്രാമങ്ങളില്‍ വീണ്ടും സജീവമായത്‌. മൃഗീയ വിനോദമായി കാണാവുന്ന കോഴിയങ്കം കേരളത്തില്‍ കാസര്‍ഗോഡ്‌ ,മഞ്ചേശ്വരം താലൂക്കില്‍ മാത്രമാണുള്ളത്‌. കര്‍ണ്ണാടകക്കാരുടെ ഇഷ്‌ടവിനോദവും ഒപ്പം തന്നെ പണം സമ്പാദിക്കുന്നതിലുള്ള മാര്‍ഗം കൂടിയാണിത്‌.
കോടതിയില്‍ കേസിന്റെ വാദം മുറുകുന്നതിനനുസരിച്ച്‌ കോഴികളുടെ കൂവലിനും ശക്‌തികൂടുകയായിരുന്നു. ഇതേതുടര്‍ന്ന്‌ അഭിഭാഷകര്‍ക്ക്‌ നാക്കുപിഴ പോലും സംഭവിച്ചു. കോടതി കോഴികളെ പിന്നീട്‌ ലേലത്തില്‍ വിടുകയായിരുന്നു. കോഴികളെ ലേലത്തില്‍ കിട്ടാന്‍ പതിവ്‌ വാതുകാരും ഉണ്ടായിരുന്നില്ല.
കോടതി ജീവനക്കാരും ഏതാനും പേരും മാത്രമായി ലേലക്കാര്‍ ചുരുങ്ങിയപ്പോള്‍ ലേലത്തുകയ്‌ക്കും കുറവുസംഭവിച്ചു. മുന്‍ ലേലങ്ങളില്‍ ഒരു കോഴിക്ക്‌ ആയിരത്തിലേറെ രൂപയാണ്‌ കിട്ടിയിരുന്നത്‌.ഒരു കോഴിയുടെ ശരാശരി ലേലത്തുക 300 രൂപയില്‍ ഒതുങ്ങുകയായിരുന്നു. കനത്തമഴയുണ്ടായതും ലേലത്തിന്‌ ആള്‌ കുറയാന്‍ കാരണമായി. ലേലം കഴിഞ്ഞ്‌ കോഴികളെ വിട്ടുകൊടുത്തതോടെയാണ്‌ കോടതി ശാന്തമായത്‌.
വോര്‍ക്കാടി ഗുവതപ്പടുപ്പില്‍ നിന്നാണ്‌ അങ്കക്കോഴികളെ മഞ്ചേശ്വരം എസ്‌.ഐ ഇ.അനൂപ്‌ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം കസ്‌റ്റഡിയിലെടുത്തത്‌. കോഴിയങ്കത്തിന്‌ നേതൃത്വം നല്‍കിയവരെയും പോലീസ്‌ അറസ്‌റ്റു ചെയ്‌തിരുന്നു. ഞയറായാഴ്‌ച രാത്രിയാണ്‌ കോഴികളെയും പ്രതികളെയും പോലീസ്‌ കസ്‌റ്റഡിയിലെടുത്തത്‌. പിറ്റേന്ന്‌ പുലരും വരെ കോഴികള്‍ പോലീസ്‌ സ്‌റ്റേഷനില്‍ കൂവുകയായിരുന്നു.
കെട്ടിയിട്ടിരുന്നതിനാല്‍ പരസ്‌പരം പോരടിക്കാനാവാതെ സ്‌റ്റേഷന്‍ തറയില്‍ കിടക്കുകയായിരുന്ന കോഴികള്‍ വീര്യത്തോടെയാണ്‌ കൂവിയത്‌. കോടതിയില്‍ ഹാജരാക്കുന്നതു വരെ പോലീസ്‌ സ്‌റ്റേഷനില്‍ കൂവിയ കോഴികള്‍ കോടതിയില്‍ എത്തിയപ്പോഴും ഇത്‌ തുടരുകയായിരുന്നു.
പൂവന്‍കോഴികളുടെ കാലുകളില്‍ മൂര്‍ച്ചയുള്ള കത്തി കെട്ടി കോഴികളെ പരസ്‌പരം പോരടിപ്പിക്കുന്നതാണ്‌ കോഴിയങ്കം. അങ്കത്തില്‍ ജയിച്ച കോഴിയുടെ ഉടമയ്‌ക്ക് തോറ്റ കോഴിയെ നല്‍കുന്നതോടൊപ്പം ആദ്യം നിശ്‌ചയിക്കുന്ന മത്സര തുകയും നല്‍കണം. മൂര്‍ച്ചയുള്ള കത്തിയില്‍ നിന്ന്‌ മുറിവുണ്ടായി കോഴികള്‍ പ്രാണവേദന കൊണ്ട്‌ പിടഞ്ഞ്‌ മരിക്കുകയും പതിവാണ്‌. ഗ്രാമീണ ഉത്സവങ്ങളില്‍ മുമ്പ്‌ കാണികളുടെ വിനോദത്തിനായി കോഴിയങ്കം ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇത്‌ നിരോധിച്ചതോടെ കോഴിയങ്കം സാധാരണ വേദികളില്‍ നിന്ന്‌ മറയുകയായിരുന്നു. എന്നാല്‍ കര്‍ണ്ണാടകയിലെ ചുവടു പിടിച്ചാണ്‌ അങ്കക്കോഴികളുമായി ചിലര്‍ കാസര്‍ഗോഡ്‌ കോഴിയങ്കം നടത്തുന്നത്‌.
ഉള്‍പ്രദേശങ്ങളില്‍ ഉത്സവപറമ്പുകളില്‍ ചീട്ട്‌ ,മഡ്‌ക്ക കളികള്‍ക്ക്‌ പുറമെ കോഴിയങ്കവും നടത്തുന്നതായിട്ടാണ്‌ റിപ്പോര്‍ട്ട്‌. അങ്കക്കോഴികളെയും ഉടമകളെയും അറസ്‌റ്റ് ചെയ്‌താല്‍ പോലീസിന്‌ പിന്നെ പൊല്ലാപ്പാണ്‌. നിയമപ്രകാരം പിടികൂടുന്ന കോഴികളെയും കസ്‌റ്റഡിയില്‍ എടുത്ത്‌ ലോക്കപ്പില്‍ അടച്ച്‌ അടുത്ത ദിവസം കോടതിയില്‍ ഹാജരാക്കേണ്ടതാണ്‌. പല കേസുകളിലും ഉടമ ഓടിപ്പോകുന്നതിനാല്‍ പിന്നെ കോഴിയെയും തൂക്കി പോലീസിന്‌ ഓടേണ്ടി വരുന്നു. മാത്രമല്ല, ലോക്കപ്പില്‍ അടച്ചാല്‍ കോഴി കാഷ്‌ഠിച്ച്‌ ലോക്കപ്പ്‌ തന്നെ വികൃതമാക്കുകയാണ്‌. അതുപോലെ തന്നെ കൂവിയും ഒച്ച വെച്ചും പോലീസ്‌ സ്‌റ്റേഷന്റെ അച്ചടക്കം തന്നെ കസ്‌റ്റഡിയില്‍ എടുത്ത പ്രതികള്‍ ലംഘിക്കുകയാണ്‌.
ഇതു തന്നെയാണ്‌ കോടതിയില്‍ ഹാജരാക്കിയാലും ഉണ്ടാകുന്നത്‌. നിശബ്‌ദത പാലിക്കേണ്ട കോടതിക്കകത്ത്‌ ജഡ്‌ജി വിധിയെഴുതുമ്പോഴും കോഴികള്‍ കൂവിക്കൊണ്ടിരിക്കുന്നത്‌ കോടതിയുടെ നിശബ്‌ദത തന്നെ ഇല്ലാതാക്കുന്നു. കോടതിയില്‍ നിന്നും ലേലം ചെയ്യാന്‍ നിര്‍ദ്ദേശിച്ചാല്‍ ലേലത്തില്‍ പലപ്പോഴും വീണ്ടെടുക്കുന്നത്‌ കോഴിയങ്കക്കാര്‍ തന്നെയായിരിക്കും. തിരിച്ചറിയാന്‍ മാര്‍ഗങ്ങളൊന്നുമില്ലാതെ കോഴികള്‍ വീണ്ടും വീണ്ടും ലോക്കപ്പും കോടതിയുമായി കയറിയിറങ്ങുകയാണ്‌. ജനങ്ങള്‍ക്ക്‌ കാണാന്‍ രസമുണ്ടെങ്കിലും പോലീസുകാരുടെ കോഴിയെ പേറിയുള്ള യാത്രയാണ്‌ കോഴിയങ്കക്കാരെ കാണുമ്പോള്‍ പോലീസ്‌ കണ്ണടക്കുന്നത്‌.

Spread the love

Leave a Reply

Your email address will not be published. Required fields are marked *