രാജ്യത്ത് കോവിഡ് കേസുകൾ 16.38 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 55,079 പേർക്ക് രോഗം സ്ഥിരീകരിച്ചു. 779 മരണം റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 35000 കവിഞ്ഞു. അതേസമയം രാജ്യത്തെ രോഗമുക്തി നിരക്ക് 64.54% ൽ എത്തി. പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ചചെയ്യാൻ ആരോഗ്യമന്ത്രി ഹർഷവർധന്റെ നേതൃത്വത്തിൽ മന്ത്രിതല സമിതി യോഗം ചേർന്നു.
16,38,870 ലേക്ക് എത്തിയിരിക്കുകയാണ് രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം. 50 ജില്ലകളിലായാണ് 80 % കേസും. 779 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 35747 ആയി. നിലവിൽ മരണസംഖ്യയിൽ ഇറ്റലിയെ മറികടന്ന് അഞ്ചാമതാണ് ഇന്ത്യ. ആന്ധ്രാപ്രദേശിൽ സ്ഥിതി സങ്കീർണമാണ്. പ്രതിദിനം പതിനായിരത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിക്കുന്നത്.
മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലും രോഗബാധ രൂക്ഷമാണ്. ഗുജറാത്തിൽ മരണനിരക്കും ഉയർന്ന നിലയിലാണ്. 64.38% ആണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
16 സംസ്ഥാനങ്ങളിൽ രോഗമുക്തി നിരക്ക് ദേശീയ ശരാശരിക്ക് മുകളിൽ ആണ്. 2.19 % ആണ് മരണ നിരക്ക്. ഇരുപത്തി നാല് സംസ്ഥാനങ്ങളിൽ മരണ നിരക്ക് ദേശീയ ശരാശരിയെക്കാൾ കുറവാണ്. രാജ്യത്തെ പ്രതിദിന സാമ്പിൾ പരിശോധന ആറ് ലക്ഷം കടന്നിട്ടുണ്ട്. 10 ലക്ഷം എന്നതാണ് ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.