കീവ്: യുക്രെയ്നിലെ ഡോണ്‍ബാസ് മേഖല ലക്ഷ്യമിട്ട് ആക്രമണം ശക്തമാക്കി റഷ്യ.വ്യവസായ കേന്ദ്രമായ ഡോണ്‍ബാസില്‍ തുടര്‍ച്ചയായ വ്യോമാക്രമണവും സൈനികനീക്കവും നടത്തി മുന്നേറ്റം സൃഷ്ടിക്കാനാണ് റഷ്യ ശ്രമിക്കുന്നത്.
അധിനിവേശം അഞ്ചാം മാസത്തിലേക്കു കടക്കുന്പോള്‍ ഡോണ്‍ബാസിന്റെ നിയന്ത്രണംപിടിക്കല് യുദ്ധത്തിന്റെ ഗതി നിര്‍ണയിക്കുമെന്നാണു നിരീക്ഷകപക്ഷം. കാരണം, റഷ്യ ഡോണ്‍ബാസ് പിടിച്ചാല്‍ ഭൂമി നഷ്ടമാകുമെന്നു മാത്രമല്ല, യുക്രെയ്നിന്റെ സൈനിക മേധാവിത്വവും നഷ്ടപ്പെടും. ഇതു യുക്രെയ്നുമേല്‍ സമ്മര്‍ദം ശക്തിപ്പെടുത്താന്‍ റഷ്യയെ സഹായിക്കും.
മറിച്ചായാല്‍ തിരിച്ചടി ശക്തിപ്പെടുത്തുന്നതിനു യുക്രെയ്നു കരുത്തുപകരുമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.തുടക്കത്തില്‍ കീവും ഖാര്‍കീവും പിടിക്കാന്‍ ശ്രമിച്ച റഷ്യ തിരിച്ചടി ശക്തമായതോടെ ഡോണ്‍ബാസിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. മൈനുകളും ഫാക്ടറികളും നിറഞ്ഞ ഈ മേഖലയില്‍ 2014 മുതല്‍ റഷ്യയുടെ പിന്തുണയുള്ള വിമതര്‍ പോരാട്ടം നടത്തുന്നുണ്ട്.
തിരിച്ചടികളില്‍നിന്നു പാഠം പഠിച്ച റഷ്യ ഡോണ്‍ബാസ് മേഖലയില്‍ കരുതലോടെയാണു മുന്നേറുന്നത്. ഇവിടെ യുക്രെയ്ന് പ്രതിദിനം 100 മുതല്‍ 200 വരെ സൈനികരെ നഷ്ടപ്പെടുന്നുണ്ടെന്നു പ്രസിഡന്റിന്റെ ഉപദേഷ്ടാവ് മിഖായലോ പൊഡോല്യക് പറഞ്ഞു. അണ്വായുധമൊഴികെ മറ്റെല്ലാ ആയുധങ്ങളും റഷ്യ ഈ മേഖലയില്‍ പ്രയോഗിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
യുദ്ധം സാമ്പത്തിക മേഖലയെ പ്രതികൂലമായി ബാധിച്ച സാഹചര്യത്തില്‍, ഡോണ്‍ബാസ് മേഖല പിടിച്ചെടുത്ത ശേഷം റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് വിജയം പ്രഖ്യാപിക്കുമെന്നാണു കരുതപ്പെടുന്നത്. എന്നാല്‍, കീവിലും മരിയുപോള്‍ ഉള്‍പ്പെടെയുള്ള അസോവ് തീരത്തും ഖേഴ്സണിലും റഷ്യ നേടിയ വിജയം യുക്രെയ്ന് അംഗീകരിക്കാതെ പിന്നോട്ടില്ലെന്നു ക്രെംലിന് വ്യക്തമാക്കുന്നു.
പിന്നാലെ, ഡൊണസ്റ്റക് മേഖലയില്‍ യുക്രെയ്ന് സൂക്ഷിച്ചിരുന്ന ആയുധങ്ങളും സൈനിക ഉപകരണങ്ങളും നശിപ്പിച്ചതായി റഷ്യ അവകാശപ്പെട്ടു. ഇതില്‍ ഒട്ടുമിക്കതും അമേരിക്കയോ യൂറോപ്പോ നല്‍കിയതാണെന്നാണു റഷ്യ പറയുന്നത്. അതേസമയം, യുക്രെയ്നു കൂടുതല്‍ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ ആവശ്യപ്പെട്ടു പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്കി രംഗത്തെത്തി. അനിധിവേശം ആരംഭിച്ചശേഷം 2600 ക്രൂസ് മിസൈലുകള്‍ രാജ്യത്തു പതിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.