ന്യൂഡൽഹി : ഇന്ത്യയുടെ കൊറോണ പ്രതിരോധ വാകിസ്നായ കൊവാക്സിന്റെ അടിയന്തിര ഉപയോഗത്തിന് ലോകാരോഗ്യ സംഘടന അടുത്ത മാസം അംഗീകാരം നൽകും. ഇതിനായി ഒക്ടോബർ അഞ്ചിന് വിദഗ്ധർ യോഗം ചേരുമെന്നാണ് റിപ്പോർട്ടുകൾ. കൊവാക്സിന് അനുമതി ലഭിച്ചാൽ കൊറോണ പ്രതിരോധത്തിൽ ഇന്ത്യ സ്വന്തമാക്കുന്ന ഏറ്റവും മികച്ച നേട്ടമാകും ഇത്.
ക്ലിനിക്കൽ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാകും വാക്സിന് അനുമതി ലഭിക്കുക. ഇതിനായി മൂന്ന് ഘട്ടങ്ങളിലായി നടത്തിയ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ വിവരങ്ങൾ യോഗം വിലയിരുത്തും. വാക്സിന്റെ സുരക്ഷ, പ്രതിരോധം, ഫലം, എന്നിവ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാകും അനുമതി നൽകുക.അതേസമയം അംഗീകാരം ലഭിക്കാൻ ആവശ്യമായ മുഴുവൻ വിവരങ്ങൾ ലോകാരോഗ്യ സംഘടനയ്ക്ക് നൽകിയതായി കൊവാക്സിന്റെ നിർമ്മാതാക്കളായ ഭാരത് ബയോടെക് അറിയിച്ചു. ജൂണോടെ കൊവാക്സിന്റെ മുഴുവൻ പരീക്ഷണങ്ങളും പൂർത്തിയായി. ജൂലൈയിൽ തന്നെ ഇതുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾ ലോകാരോഗ്യ സംഘടനയ്ക്ക് കൈമാറിയിരുന്നു. സംഘടന ഉന്നയിച്ച ചില സംശയങ്ങൾക്ക് വ്യക്തമായ വിശദീകരണം നൽകിയിരുന്നതായും ഭാരത് ബയോടെക് വ്യക്തമാക്കി. മൂന്നാം ഘട്ട പരീക്ഷണത്തിൽ കൊവാക്സിൻ 77.8 ശതമാനം ഫലപ്രദമാണെന്നാണ് കണ്ടെത്തൽ.