വെഞ്ഞാറമൂട്ടിൽ കോൺഗ്രസ് നടത്തിയ ഇരട്ടക്കൊലയ്ക്കെതിരെ പ്രതിഷേധിച്ച ഡിവൈഎഫ്ഐ പ്രവർത്തകർക്കുനേരെ കരിമഠം കോളനിയിൽ യൂത്ത് കോൺഗ്രസ്–-ആർഎസ്എസ് ആക്രമണം. ഒരു പൊലീസുകാരനടക്കം നിരവധി പേർക്ക് പരിക്കേറ്റു. സംഭവത്തിൽ ഏഴ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമികൾ ഒരു മണിക്കൂറോളം അഴിഞ്ഞാടുകയായിരുന്നു. ആക്രമണത്തിൽ ഡിവൈഎഫ്ഐ കരിമഠം യൂണിറ്റ് സെക്രട്ടറി നിഷാന്തിന് കൈയിലും തലയിലും പരിക്കേറ്റു. ഡിവൈഎഫ്ഐ പ്രവർത്തകൻ രാജീവിനും പരിക്കേറ്റു. പ്രതിഷേധ പ്രകടനത്തിൽ അസ്വസ്ഥരായ യൂത്ത് കോൺഗ്രസുകാർ സംഘം ചേർന്ന് നിഷാന്തിനെ ആക്രമിക്കുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരെ ക്രൂരമായി മർദിച്ചു. കൂടുതൽ പ്രവർത്തകർ സ്ഥലത്തെത്തിയതോടെ യൂത്ത് കോൺഗ്രസുകാർക്കൊപ്പം ആർഎസ്എസുകാരും ചേർന്ന് പടക്കവും കല്ലും കുപ്പിയുമെറിഞ്ഞു. സിപിഐ എമ്മിന്റെ രക്തസാക്ഷി മണ്ഡപവും അക്രമികൾ തകർത്തു. പൊലീസ് സംഘം സ്ഥലത്തെത്തി അക്രമികളെ വിരട്ടിയോടിച്ചാണ് സ്ഥിതിഗതി നിയന്ത്രിച്ചത്.
ഇരട്ടക്കൊലയിൽ പ്രതിഷേധ പ്രകടനം നടത്തിയ സമയത്തുതന്നെ ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ യൂത്ത് കോൺഗ്രസുകാർ പ്രകോപനത്തിന് ശ്രമിച്ചിരുന്നു. പിന്നീട് സംഘടിച്ചെത്തി ആക്രമണം നടത്തുകയായിരുന്നു.
FLASHNEWS