വിവാദ പോക്സോ വിധി പുറപ്പെടുവിച്ച മുംബൈ ഹൈക്കോടതി ജഡ്ജി പുഷ്പ വി. ഗനേഡിവാലയെ സ്ഥിരം ജഡ്ജിയാക്കില്ല. സുപ്രീംകോടതി കൊളീജിയത്തിന്റേതാണ് തീരുമാനം. നിലവിൽ അഡീഷണൽ ജഡ്ജിയാണ് പുഷ്പ. ചര്‍മത്തില്‍ നേരിട്ട് സ്പര്‍ശിക്കാതെ ശരീരത്തില്‍ മോശം രീതിയില്‍ പിടിക്കുന്നത് ലൈംഗിക പീഡനമാകില്ലെന്നതടക്കമുള്ള ഉത്തരവുകളാണ് ഇവര്‍ ഇറക്കിയത്.
ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള മൂന്നാംഗ കൊളീജിയമാണ് ജസ്റ്റിസ് ഗനേഡിവാലയെ സ്ഥിരം ജഡ്ജിയാക്കാനായി ജനുവരി 20ന് കേന്ദ്ര സര്‍ക്കാരിനയച്ച ശിപാര്‍ശ തിരിച്ചുവിളിച്ചത്. ജസ്റ്റിസുമാരായ എന്‍.വി.രമണയും രോഹിന്‍ടന്‍ നരിമാനും കൊളീജിയത്തിലെ അംഗങ്ങളാണ്. പോക്‌സോ കേസുകളില്‍ ഒരാഴ്ചക്കിടെ മൂന്ന് വ്യത്യസ്ത കേസുകളില്‍ ജസ്റ്റിസ് ഗനേഡിവാല പ്രതികളെ കുറ്റമുക്തരാക്കിയിരുന്നു.
വസ്ത്രത്തിന് പുറത്തുകൂടിയുള്ള സ്പര്‍ശനം പോക്സോ നിയമപ്രകാരം ലൈംഗിക അതിക്രമത്തിന്‍റെ പരിധിയില്‍പ്പെടില്ലെന്നായിരുന്നു പുഷ്പയുടെ വിവാദ ഉത്തരവ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് പ്രതിയുടെ പാന്‍റിന്‍റെ സിപ്പ് ഊരിയ കേസ് പോക്സോ വകുപ്പിന്‍റെ പരിധിയില്‍പ്പെടുന്ന ലൈംഗികാതിക്രമമായി കണക്കാക്കാന്‍ പറ്റില്ലെന്ന് ഉത്തരവും പുഷ്പ പുറപ്പെടുവിച്ചിരുന്നു. അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിൽ 50 കാരനെതിരെ പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലായിരുന്നു ഈ വിധി.