ഗുർമീത് റാം റഹിമിന്റെ വളർത്തുമകൾ ഹണിപ്രീതിന്റെ മുൻകൂർ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി. അറസ്റ്റിലാകാതെ ഹണിപ്രീതിന് ജാമ്യത്തിന് അർഹതയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. എത്രയും വേഗം പോലീസിനുമുന്നിൽ കീഴടങ്ങാനും കോടതി നിർദേശിച്ചു. കേസിൽനിന്ന് എത്രയും വേഗം പുറത്തുകടക്കാനുള്ള മാർഗം കീഴടങ്ങുകയെന്നതാണെന്ന് ജസ്റ്റീസ് സംഗീത ദിംഗ്ര സൈഗാൽ പറഞ്ഞു.
അറസ്റ്റ് ഒഴിവാക്കാൻ ഡൽഹിയിൽ അഭിഭാഷകനെ സന്ദർശിച്ച് മടങ്ങുന്ന ഹണീപ്രീതിന്റെ ദൃശ്യം ഇന്ന് പോലീസിന് ലഭിച്ചിരുന്നു. കറുത്ത ശിരോവസ്ത്രം ധരിച്ച സ്ത്രീ ഹാൻഡ് ബാഗും തോളിലിട്ട് നടന്നുപോകുന്നതിന്റെ വീഡിയോ ദൃശ്യമാണ് ലഭിച്ചിരിക്കുന്നത്. ഇത് ഹണിപ്രീത് ആണെന്നാണ് പോലീസ് കരുതുന്നത്. അഭിഭാഷകന്റെ താമസസ്ഥലത്തിനു സമീപമുള്ള വീട്ടിലെ സിസിടിവിയിൽനിന്നാണ് ദൃശ്യം ലഭിച്ചത്. ഈ വീട്ടുടമ ദൃശ്യങ്ങൾ പോലീസിന് കൈമാറി.













