ഹജ്ജ്: ഇത്തവണ കൊണ്ടുപോകാവുന്നത് 54 കിലോഗ്രാം ലഗേജുകള്‍


സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കുകീഴില്‍ ഹജ്ജിന് പോകുന്നവര്‍ക്ക് ഇത്തവണ കൊണ്ടുപോകാവുന്നത് 54 കിലോഗ്രാം ലഗേജ് മാത്രം. ഇതു സംബന്ധിച്ചുളള നിര്‍ദേശങ്ങള്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ക്കു നല്‍കി. സുരക്ഷിതവും ഗുണമേന്മയുള്ളതുമായ ബാഗേജുകളാണ് യാത്രയ്ക്ക് ഉപയോഗിക്കേണ്ടത്.


22 കിലോഗ്രാം ഉള്‍ക്കൊള്ളുന്ന രണ്ട് ചെക്കിങ് ബാഗുകളും 10 കിലോഗ്രാം ഉള്‍ക്കൊള്ളുന്ന ഒരു ഹാന്‍ഡ് ബാഗുമാണ് അനുവദിക്കുക. തുന്നിക്കെട്ടിയ പ്ലാസ്റ്റിക് ചാക്ക് അടക്കമുള്ളവ നിരോധിച്ചിട്ടുണ്ട്.


ബാഗില്‍ രാജ്യം, പേര്, പാസ്‌പോര്‍ട്ട് നമ്പര്‍, കവര്‍ നമ്പര്‍, ഫോണ്‍നമ്പര്‍ തുടങ്ങിയ അവശ്യവിവരങ്ങള്‍ എഴുതിയിരിക്കണം. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കുകീഴില്‍ യാത്രയാകുന്നവര്‍ക്ക് ബാഗില്‍ പതിക്കാനുളള പ്രത്യേക സ്റ്റിക്കര്‍ ഹജ്ജ് പഠന ക്ലാസില്‍ വിതരണം ചെയ്യുന്നുണ്ട്. ഇത് പൂരിപ്പിച്ച് ഒട്ടിച്ചാല്‍ മതി.

കഴിഞ്ഞവര്‍ഷം ബാഗ് കേന്ദ്ര ഹജ്ജ് കമ്മിറ്റി ഹാജിമാര്‍ക്ക് നേരിട്ട് പണം ഈടാക്കി നല്‍കിയിരുന്നു. എന്നാല്‍ തീര്‍ഥാടകര്‍ക്ക് ഇത് ഉപയോഗിക്കാന്‍ പ്രയാസമായത് ഏറെ വിവാദമായിരുന്നു. ഇതിനാലാണ് ഇത്തവണ ബാഗ് തീര്‍ഥാടകരോടുതന്നെ വാങ്ങാന്‍ നിര്‍ദേശിച്ചത്.



Sharing is Caring