സൗദിയില്‍ സ്വദേശിവത്ക്കരണം കുടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കുന്നു


സൗദി അറേബ്യയില്‍ മൊബൈല്‍ ഫോണ്‍ കടകളില്‍ ശക്തമായ സൗദിവത്ക്കരണവുമായി മുന്നോട്ട് പോകവേ മറ്റ് മേഖലയിലും സ്വദേശിവത്ക്കരണം വ്യാപിപ്പിക്കുന്നു. മൊബൈല്‍ ഫോണ്‍ കടകളിലെ സൗദിവത്ക്കരണം തുടക്കം മാത്രമാണെന്നും കൂടുതല്‍ മേഖലയില്‍ കൂടി വ്യാപിപ്പിക്കാനാണ് പദ്ധതിയെന്നും തൊഴില്‍ സാമൂഹിക വികസന മന്ത്രാലയ അണ്ടര്‍ സെക്രട്ടറി അദ്‌നാന്‍ അല്‍ നയീം പറഞ്ഞു. ഫാര്‍മസി മേഖലയില്‍ ഇതിനൊടകം സൗദി വത്ക്കരണം ആരംഭിച്ചു കഴിഞ്ഞു.


സൗദി ഫാര്‍മിസ്റ്റുകളെ നിയമിക്കുന്നതിന് സ്വകാര്യ ഫാര്‍മസികളെ നിര്‍ബന്ധിക്കുന്നതിന് സൗദി ഹെല്‍ത്ത് കൗണ്‍സില്‍ നിയമനം നല്‍കി കഴിഞ്ഞു. ഫാര്‍മസി കോഴ്‌സ് പഠിക്കുന്നതിന് വലിയ തോതില്‍ സൗദി വിദ്യാര്‍ത്ഥികള്‍ താല്പര്യം കാണിക്കുന്നുണ്ട്.അതുകൊണ്ട് തന്നെ ഈ മേഖലയില്‍ സ്വദേശിവത്ക്കരണം നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്നത്. അതിനിടെ സൗദി പൗരന്മാരുടെ തൊഴില്‍ അവസ്ഥയുമായി ബന്ധപെടുത്തി പരിഷ്‌ക്കരിച്ച നിതാഖാത്ത് തൊഴില്‍ സാമുഹിക മന്ത്രാലയം അടുത്തയാഴ്ച പ്രഖ്യാപിക്കും.


സൗദികള്‍ക്കിടയിലെ തൊഴിലില്ലായ്മ കുറക്കുന്നതിനും ,മികച്ച തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്റെയും ഭാഗമായാണ് പരിഷ്‌ക്കരിച്ച നിതാഖാത്ത് നടപ്പാക്കുന്നത്.

സൗദികളുടെ ശരാശരി വേതനം , വനിതാ പങ്കാളിത്വം ,സൗദികളുടെ തൊഴില്‍ സ്ഥിരത തുടങ്ങി വിവിധ ഘട്ടങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥാപനങ്ങളിലെ സൗദിവത്ക്കരണ അനുപാതം കണക്കാക്കുന്ന രീതിയാണ് പരിഷ്‌ക്കരിച്ച നിതാഖാത്ത് പദ്ധതിയില്‍ നടപ്പാക്കുക. വ്യാജ സൗദിവത്ക്കരണം ഇല്ലാതാക്കാന്‍ ഇത് സഹായകരമാകുമെന്നും മന്ത്രാലയം കണക്കുകൂട്ടുന്നു.

സൗദിയില്‍ തൊഴില്‍ വിപണിയില്‍ സ്ത്രീകളുടെ പങ്കാളിത്വം 22 ശതമാനമാണ്.ഇത് 30 ശതമാനമാക്കുകയാണ് വിഷന്‍ 2030 ലക്ഷ്യമിടുന്നത്.
സ്വകാര്യ മേഖലയില്‍ 17 ലക്ഷം സൗദികള്‍ ജോലി ചെയ്യുന്നുണ്ട്.ഇവരില്‍ 4, 77,000 പേര്‍ വനിതകളാണ്. നിതാഖാത്ത് നടപ്പാക്കിയ ശേഷവും സൗദിയിലെ തൊഴിലില്ലായ്മ 11.5 ശതമാനമാണ്. കോണ്‍ട്രാക്ടിംഗ് മേഖല അടക്കം ഒരു മേഖലയെയും നിതാഖാത്തില്‍ നിന്ന് ഒഴിവാക്കില്ലെന്ന് സൗദി തൊഴില്‍ സാമുഹിക വികസന മന്ത്രി ഡോ. മുഫറജ് അല്‍ ഹഖ്ബാനി പറഞ്ഞു. എന്നാല്‍ ചില മേഖലകളില്‍ കുറഞ്ഞ തോതിലുളള സ്വദേശിവത്ക്കരണമായിരിക്കും നടപ്പിലാക്കുക.ചില്ലറ വ്യാപാര മേഖലയിലും സൗദികള്‍ക്ക് ശോഭിക്കാനാകും.



Sharing is Caring