സ്പിന്‍ കെണിയില്‍ വീണ് കിവീസ്, ഇന്ത്യക്ക് 197 റണ്‍സ് വിജയം


ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് വിജയം. 197 റണ്‍സിനാണ് ഇന്ത്യ ന്യൂസിലന്‍ഡിനെ വീഴ്ത്തിയത്. രണ്ടാം ഇന്നിങ്സില്‍ 434 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലന്‍ഡ് 87.3 ഓവറില്‍ 236 റണ്‍സിന് പുറത്താകുകയായിരുന്നു. 130ാം ടെസ്റ്റ് വിജയം നേടിയ ഇന്ത്യ ഹോം ഗ്രൗണ്ടില്‍ നേടുന്ന 88ാമത്തെ വിജയമാണ്. ന്യൂസിലന്‍ഡിനെതിരെ 19ാമത്തേതും.
അവസാന ദിവസം ഇന്ത്യ ഒരുക്കിയ സ്പിന്‍ കെണിക്ക് മുന്നില്‍ ന്യൂസിലന്‍ഡിന്റെ ബാറ്റ്സ്മാന്‍മാര്‍ക്ക് പിടിച്ചു നില്‍ക്കാനായില്ല.35.3 ഓവറില്‍ 132 റണ്‍സ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ ആര്‍.അശ്വിനാണ് ഇന്ത്യയുടെ വിജയം അനായാസാമാക്കിയത്. ആദ്യ ഇന്നിങ്സില്‍ നാല് വിക്കറ്റ് നേടിയിരുന്ന അശ്വിന്‍ ഇതോടെ കാണ്‍പുരില്‍ പത്ത് വിക്കറ്റാണ് വീഴ്ത്തിയത്. 80 റണ്‍സെടുത്ത ലൂക്ക് റോഞ്ചിക്കും 71 റണ്‍സടിച്ച മിച്ചല്‍ സ്റ്റാന്റ്നറും മാത്രമാണ് കിവികളുടെ ഭാഗത്ത് നിന്ന് അല്‍പമെങ്കിലും ചെറുത്ത് നിന്നത്.
നാലിന് 93 റണ്‍സ് എന്ന നിലയില്‍ അവസാന ദിനം കളിയാരംഭിച്ച കിവീസിനെ ഇരുന്നൂറ് കടത്തിയത് റോഞ്ചിയും സാന്റ്നറും ചേര്‍ന്നാണ്. 120 പന്തില്‍ നിന്ന് 80 റണ്‍സെടുത്ത റോഞ്ചിയെ അശ്വിന്റെ കൈയിലെത്തിച്ച ജഡേജയാണ് ഈ കൂട്ടു തകര്‍ത്തത്. പിന്നീട് വന്ന വാറ്റ്ലിങ്ങിനെയും (18) ക്രെയ്ഗിനെയും (1) അടുത്തടുത്ത ഓവറുകളില്‍ മടക്കി മുഹമ്മദ് ഷമി ഇന്ത്യയെ വിജയവഴിയിലെത്തിച്ചു. വാഗ്നറും സോധിയും ചെറുത്ത് നില്‍പ്പില്ലാതെ അശ്വിന് മുന്നില്‍ വീണതോടെ ന്യൂസിലന്‍ഡിന്റെ പതനം പൂര്‍ണമാകുകയായിരുന്നു
സ്കോര്‍: ഇന്ത്യ: 318, 377/5 8 ഡിക്ലയേഡ്
ന്യസീലന്‍ഡ്: 262, 236




Sharing is Caring