സ്ത്രീധന പീഡനത്തെക്കുറിച്ചുളള വാര്‍ത്തകള്‍ കാറ്റിനേക്കാള്‍ വേഗത്തില്‍ പടരും: സുപ്രീംകോടതി


സ്ത്രീധന പീഡന വാര്‍ത്തകള്‍ കാറ്റിനേക്കാള്‍ വേഗത്തില്‍ പടരുമെന്ന് സുപ്രീംകോടതി. സ്ത്രീധനത്തിന്റെ പേരില്‍ മരുമകളെ ക്രൂരമായി പീഡിപ്പിച്ചെന്ന കേസില്‍ അമ്മായിയമ്മയെ കുറ്റവിമുക്തയാക്കിയാണ് കോടതിയുടെ നിരീക്ഷണം. സ്ത്രീക്ക് മൂന്നുവര്‍ഷം തടവുശിക്ഷ വിധിച്ച ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ വിധിക്കെതിരായ ഹര്‍ജിയില്‍ ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, എന്‍വി അന്‍ജാരിയ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. മകള്‍ സ്ത്രീധനത്തിന്റെ പേരില്‍ ഉണ്ടായ പീഡനത്തിലാണ് മരിച്ചതെന്ന യുവതിയുടെ കുടുംബാംഗങ്ങളുടെ പരാതിയില്‍ ഐപിസി സെക്ഷന്‍ 498 എ പ്രകാരമായിരുന്നു അമ്മായിയമ്മയ്‌ക്കെതിരെ കേസെടുത്തത്.


എന്നാല്‍, കേസില്‍ സാക്ഷിയായി വിസ്തരിക്കപ്പെട്ട ഇവരുടെ അയല്‍വാസി ഭര്‍ത്താവും കുടുംബവും സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്ന് മൊഴി നല്‍കി. നാല് ചുവരുകള്‍ക്കുളളില്‍ നടന്ന സംഭവമായതിനാല്‍ അവര്‍ക്ക് നിരാകരിക്കാന്‍ കഴിയില്ലെന്ന് കരുതി വിചാരണ കോടതിയും ഹൈക്കോടതിയും തെളിവുകള്‍ തളളിക്കളയുകയായിരുന്നു. മരുമകള്‍ സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ടുവെന്ന വാര്‍ത്ത കാറ്റിനേക്കാള്‍ വേഗത്തിലാണ് പടരുന്നത്’-സുപ്രീംകോടതി പറഞ്ഞു.


2001 ജൂണിലാണ് മകളെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന് ആരോപിച്ച് യുവതിയുടെ കുടുംബം പരാതി നല്‍കിയത്. മരിക്കുന്ന സമയത്ത് യുവതി ഗര്‍ഭിണിയായിരുന്നെന്നും സ്ത്രീധനത്തിന്റെ പേരില്‍ അമ്മായിയമ്മ ഉപദ്രവിക്കാറുണ്ടെന്ന് യുവതി കുടുംബത്തോട് പറഞ്ഞിരുന്നുവെന്നും പരാതിയില്‍ പറഞ്ഞിരുന്നു. ഈ സമയം യുവതിയുടെ ഭര്‍ത്താവ് നഗരത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. കേസില്‍ യുവതിയുടെ ഭര്‍തൃപിതാവിനെയും മാതാവിനെയും ഭര്‍തൃസഹോദരനെയും പ്രതിചേര്‍ത്തു. വിചാരണാക്കോടതി ഭര്‍തൃപിതാവിനെയും സഹോദരനെയും കുറ്റവിമുക്തരാക്കിയെങ്കിലും സ്ത്രീധനപീഡനം മൂലം യുവതി ആത്മഹത്യ ചെയ്തതാണെന്ന് കണ്ടെത്തി. വിചാരണാകോടതി വിധിക്കെതിരെ അവര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി കീഴ്‌ക്കോടതി വിധി ശരിവെച്ചു. ഇതോടെയാണ് അവര്‍ സുപ്രീംകോടതിയെ സമീപിച്ചത്.



Sharing is Caring