വാടകവീട്ടില്‍ ദമ്പതികള്‍ പൊള്ളലേറ്റു മരിച്ച നിലയില്‍


നാലാഞ്ചിറയ്ക്കു സമീപം വാടകവീട്ടില്‍ ദമ്പതികളെ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം സ്വദേശികളായ റോയി (45), ഭാര്യ ഗ്രേസ് (41) എന്നിവരെയാണ് ഇന്നലെ രാത്രി പതിനൊന്നരയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.


നാലാഞ്ചിറ പനയപ്പള്ളി റോഡിലെ 120ാം നമ്ബര്‍ വീട്ടിലാണു റോയിയും കുടുംബവും വാടകയ്ക്കു താമസിച്ചിരുന്നത്. കാനറ ബാങ്ക് റിട്ട. ഉദ്യോഗസ്ഥനായ വീട്ടുടമസ്ഥന്‍ താഴത്തെ നിലയിലാണു താമസിച്ചിരുന്നത്. മണ്ണന്തലയില്‍ സ്വകാര്യ ജോബ് കണ്‍സല്‍റ്റന്‍സി നടത്തുകയായിരുന്നു റോയി. ഇതുവഴി സാമ്ബത്തിക ബാധ്യതയുണ്ടായിരുന്നതായും മെഡിക്കല്‍ കോളജ് സ്റ്റേഷനില്‍ റോയിക്കെതിരെ കേസുണ്ടെന്നും പൊലീസ് പറയുന്നു.


സംഭവം നടക്കുന്നതിന് അര മണിക്കൂറോളം മുമ്പു സിറ്റി ഷാഡോ പൊലീസ് സ്ഥലത്തെത്തി വിവരം തിരക്കിയിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു. പൊലീസ് മടങ്ങിയതിനു തൊട്ടു പിന്നാലെ വീട്ടില്‍നിന്നു തീയും പുകയും ഉയരുന്നതു ശ്രദ്ധയില്‍പെട്ട നാട്ടുകാരാണു വിവരം പൊലീസിനെ അറിയിച്ചത്. പാചകവാതക സിലിണ്ടറില്‍നിന്നാണു തീ പടര്‍ന്നതെന്നു പൊലീസ് സ്ഥിരീകരിച്ചു. പാതി കത്തിയ നിലയില്‍ മൂന്നു സിലിണ്ടറുകളും വീട്ടില്‍നിന്നു കണ്ടെടുത്തിട്ടുണ്ട്.



Sharing is Caring