ലോകം ത്യജിച്ചവനായത്‌കൊണ്ട് 30 ലക്ഷം പിഴ അടയ്ക്കാനാകില്ലെന്ന് വിവാദ ആള്‍ദൈവം ഗുര്‍മിത് റാം


താന്‍ ഈ ലോകംതന്നെ ത്യജിച്ചവനായത്‌കൊണ്ട് കോടതി ചുമത്തിയ 30 ലക്ഷം രൂപ പിഴ അടയ്ക്കാനാകില്ലെന്ന് വിവാദ ആള്‍ ദൈവം ഗുര്‍മിത് റാം റഹിം. തന്റെ സമ്പാദ്യം മുഴുവന്‍ പോലീസ് കണ്ടു കെട്ടിയതിനാല്‍ പിഴയില്‍നിന്നൊഴിവാക്കണമെന്ന് ഗുര്‍മിത് പഞ്ചാബ്, ഹരിയാന ഹൈക്കോടതിയില്‍ അഭിഭാഷകന്‍ വഴി അറിയിച്ചു. ബലാത്സഗത്തിനിരയായ യുവതികള്‍ക്ക് 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാണ് കോടതി വിധിച്ചിരുന്നത്. എന്നാല്‍ രണ്ട് മാസത്തിനുള്ളില്‍ തുക അടക്കണമെന്ന് കോടതി ഉത്തരവിട്ടു.
അതേസമയം, ബലാത്സംഗ കുറ്റത്തിന് തനിക്കെതിരെ വിധിച്ച 20 വര്‍ഷത്തെ ജയില്‍ശിക്ഷ ഒഴിവാക്കണമെന്ന ഗുര്‍മിതിന്റെ അപ്പീലില്‍ ഡിവിഷന്‍ ബെഞ്ച് സിബിഐക്ക് നോട്ടീസയച്ചു. ഗുര്‍മീതിന് വിധിച്ച 20 വര്‍ഷത്തെ തടവ് ഒഴിവാക്കി ജീവപര്യന്തം ശിക്ഷ നല്‍കണമെന്ന ബലാത്സംഗത്തിനിയായ യുവതികളുടെ അപ്പീലും ഹൈക്കോടതിയുടെ പരിഗണനയിലാണ്.
ആശ്രമത്തിലെ അന്തേവാസികളായ സ്ത്രീകളെ പീഡിപ്പിച്ചകേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സ്വയം പ്രഖ്യാപിത ആള്‍ദൈവമായിരുന്ന ഗുര്‍മീതിനെ 20 വര്‍ഷം കഠിനതടവും രണ്ട് കേസുകളിലായി 20 ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. വിധി വന്നതിന് പിന്നാലെ ഉണ്ടായ കലാപത്തില്‍ 38 പേരാണ് ഹരിയാനയിലെ പഞ്ച്കുലയിലും സിര്‍സയിലും മരിച്ചത്. 264 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.




Sharing is Caring