ലാവ്‍ലിന്‍ കേസ് ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും


ന്യൂഡല്‍ഹി: ലാവ്‍ലിന്‍ കേസിലെ ഹൈകോടതി വിധിക്കെതിരെ സി.ബി.ഐ നല്‍കിയ ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ മൂന്നംഗ‌ ബഞ്ചാണ് ഹരജികള്‍ പരിഗണിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജസെക്രട്ടറി കെ. മോഹനചന്ദ്രന്‍, ജോയിന്‍റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈകോടതി വിധിക്കെതിരെയാണ് സി.ബി.ഐ സുപ്രീംകോടതിയെ സമീച്ചത്.


പ്രതിപ്പട്ടികയിലുള്ള എല്ലാവരേയും വിചാരണ ചെയ്യണമെന്നാണ് സി.ബി.ഐ ആവശ്യപ്പെടുന്നത്. തങ്ങളെ കുറ്റവിമുക്‌തരാക്കണമെന്ന ആര്‍.ശിവദാസ്, കസ്തൂരിരംഗഅയ്യര്‍, കെ.ജി. രാജശേഖരന്‍ എന്നീ കെ.എസ്.ഇ.ബി മുന്‍ ഉദ്യോഗസ്ഥരുടെ ഹരജികളും കോടതി പരിഗണിക്കുന്നുണ്ട്. ഇവര്‍ വിചാരണ നേരിടണമെന്ന് ഹൈകോടതി വിധിച്ചിരുന്നു.


പിണറായി വിജയന്‍ അഴിമതിക്കുള്ള ഗൂഢാലോചനയില്‍ പങ്കാളിയാണെന്നും ഇതിന് കൃത്യമായ തെളിവുണ്ടെന്നും സി.ബി.ഐ ആരോപിക്കുന്നു. കുറ്റപത്രത്തില്‍ നിന്ന് പിണറായി ഉള്‍പ്പടെയുള്ള പ്രതികളെ ഹൈകോടതി ഒഴിവാക്കിയത് വസ്തുതകള്‍ പരിശോധിക്കാതെയാണെന്നും വിധി റദ്ദാക്കണമെന്നും സി.ബി.ഐ ആവശ്യപ്പെടുന്നു.

കശ്മീര്‍ ഹരജികള്‍ പരിഗണിക്കുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ എന്‍.വി രമണ ഉള്‍പ്പെട്ടതിനാല്‍ അവ പരിഗണിച്ച ശേഷമായിരിക്കും രമണയുടെ മൂന്നംഗ ബെഞ്ച് ലാവ്ലിന്‍ ഹരജികള്‍ പരിഗണിക്കുക.



Sharing is Caring