റഷ്യന്‍ ഭരണകൂടത്തെ പരസ്യമായി കുറ്റപ്പെടുത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ


ലണ്ടന്‍: മുന്‍ റഷ്യന്‍ ചാരന്‍ സെര്‍ഗെയ് സ്ക്രിപാലിനും മകള്‍ യൂലിയക്കും നേരെ നടന്ന വധശ്രമത്തില്‍ റഷ്യക്ക് പങ്കുണ്ടെന്ന വാദത്തിലുറച്ച്‌ ബ്രിട്ടന്‍. റഷ്യന്‍ ഭരണകൂടത്തെ പരസ്യമായി കുറ്റപ്പെടുത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ രംഗത്തെത്തി. റഷ്യന്‍ നിര്‍മ്മിതമായ നൊവിചോക് എന്ന വിഷമാണ് ഇരുവര്‍ക്കും നേരെ പ്രയോഗിക്കപ്പെട്ടിട്ടുള്ളതെന്ന് മേ വെളിപ്പെടുത്തി. ദേശീയ സുരക്ഷാസമിതിയുടെ അടിയന്തര യോഗത്തിലാണു തെരേസ മേയുടെ പ്രസ്താവന. റഷ്യ നടത്തിയ കൊലപാതക ശ്രമം നിന്ദ്യവും വീണ്ടുവിചാരമില്ലാത്തതുമാണെന്ന് തെരേസ മേ പറഞ്ഞു. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ ബ്രിട്ടണ്‍ റഷ്യന്‍ അംബാസിഡറെ വിളിച്ചുവരുത്തി.


എന്നാല്‍ തെരേസ മേയുടേത് തികച്ചും രാഷ്ട്രീയ പ്രേരിതമായ ആരോപണമാണെന്ന് റഷ്യ പ്രതികരിച്ചു. മാര്‍ച്ച്‌ നാലിനാണ് സ്ക്രിപാലിനും മകള്‍ക്കും നേരെ ആക്രമണമുണ്ടായത്..നിലവില്‍ ചികിത്സയില്‍ കഴിയുന്ന ഇരുവരും സുഖം പ്രാപിച്ചു വരികയാണ്. സിറിയന്‍ ജനതയുടെ ദുരിതം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ സുരക്ഷാ കൗണ്‍സിലിനോട് ആവശ്യപ്പെട്ടു.


കഴിഞ്ഞ മൂന്ന് ആഴ്ച്ചയായി റഷ്യന്‍ പിന്തുണയോടെ സിറിയന്‍ സൈന്യം കിഴക്കന്‍ ഗൗത്തയില്‍ ആക്രമണം നടത്തുകയാണ്. പല തവണ ഐക്യരാഷ്ട്രസഭ ഇടപെട്ടിട്ടുപോലും ഗൗത്തയില്‍ ആക്രമണംനിര്‍ത്താന്‍ സൈന്യം തയ്യാറാകാത്തതില്‍ താന്‍ നിരാശനാണെന്നും സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. കഴിഞ്ഞ മൂന്നാഴ്ച്ചക്കിടെ 1022സാധാരണക്കാരെയാണ് സൈന്യം വധിച്ചത്. ആരാണ് ഇതിനൊക്കെ അനുവാദം കൊടുക്കുന്നതെന്നും അദേഹം ചോദിച്ചു. ആവശ്യമെങ്കില്‍ സിറിയന്‍ സൈന്യത്തെ പ്രതിരോധിക്കാന്‍ തയ്യാറാണെന്ന് അമേരിക്ക വ്യക്തമാക്കി. എന്നാല്‍ പൗരന്മാര്‍ക്ക് ഭീഷണിയായുള്ള ഭീകരവാദത്തെ ഇല്ലാതാക്കാന്‍ സിറിയക്ക് എല്ലാ അവകാശവുമുണ്ടെന്ന് റഷ്യ പ്രതികരിച്ചു.



Sharing is Caring