രാമലീലയുടെ റിലീസിന് പൊലിസ് സംരക്ഷണം നല്‍കില്ലെന്ന് ഹൈക്കോടതി


നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായതോടെ റിലീസ് നീട്ടിവെച്ച ചിത്രം രാമലീലയ്ക്ക് പൊലിസ് സംരക്ഷണം നല്‍കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. ചിത്രം റിലീസ് ചെയ്യുന്ന ദിവസം തിയറ്ററുകളില്‍ പൊലിസ് സംരക്ഷണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ചിത്രത്തിന്റെ നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി.


സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി പ്രദര്‍ശനത്തിനു തയ്യാറായ സമയത്താണ് പ്രധാന താരമായ ദിലിപിനെ അറസ്റ്റു ചെയ്തത്. കേസ് അവസാനിക്കുന്നത് വരെ സിനിമ റിലീസ് ചെയ്യാതിരിക്കുന്നത് വന്‍നഷ്ടമുണ്ടാക്കും.
ദിലീപിന്റെ അറസ്റ്റോടെ സിനിമാ മേഖല സ്തംഭനാവസ്ഥയിലാണ്. ദിലീപ് കൂടി സഹകരിക്കുന്ന ചിത്രങ്ങള്‍ക്കു വേണ്ടി കോടികള്‍ മുടക്കിയ നിര്‍മാതാക്കളുടെ നില പരിതാപകരമാണ്. നടന്‍ ശ്രീനിവാസന്‍ അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ അദ്ദേഹത്തിന്റെ വീടിനു നേരെ ചിലര്‍ കരി ഓയില്‍ പ്രയോഗം നടത്തി. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ചിത്രം റിലീസ് ചെയ്യാന്‍ സംവിധായകന്‍ പൊലിസ് സംരക്ഷണം തേടിയത്.


കഴിഞ്ഞ ജൂലായ് 21 നാണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്. നടിയെ ആക്രമിച്ച കേസില്‍ ജൂലായ് പത്തിന് ദിലീപ് അറസ്റ്റിലായതോടെ റിലീസിംഗ് മുടങ്ങി. 15 കോടി ചെലവിട്ടു നിര്‍മിച്ച സിനിമയുടെ പ്രചാരണത്തിന് ഒരു കോടി രൂപയോളം മുടക്കി കഴിഞ്ഞു.

ദിലീപ് അറസ്റ്റിലായതോടെ രാമലീല പ്രദര്‍ശിപ്പിച്ചാല്‍ തീയേറ്ററുകള്‍ക്ക് നേരെ ആക്രമണമുണ്ടാകുമെന്ന ആശങ്കയിലാണ് തീയേറ്റര്‍ ഉടമകള്‍.



Sharing is Caring