യമനില്‍ സംഘര്‍ഷം രൂക്ഷം: 28 വിമതരടക്കം 40 മരണം


ആഭ്യന്തര യുദ്ധം രൂക്ഷമായ യമനില്‍ വിമത വിഭാഗവും ഔദ്യോഗിക സൈന്യവും തമ്മില്‍ നടന്ന സംഘട്ടനത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു. റിബലുകള്‍ക്കെതിരെ യമന്‍ സൈന്യം നടത്തിയ മുന്നേറ്റത്തിലാണ് ഇരു ഭാഗത്തും കനത്ത നാശനഷ്ടങ്ങള്‍ വരുത്തിയത്. വിമത വിഭാഗമായ ഇറാന്‍ അനുകൂല ഹൂതികളുടെ ഭാഗത്ത് നിന്നും 28 ആളുകളും യമന്‍ ഔദ്യോഗിക സൈന്യത്തില്‍ നിന്നും 12 പേരുമാണ് കൊല്ലപ്പെട്ടതെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.


ശബ്‌വ, മാരിബ് പ്രവിശ്യകളുടെ അതിര്‍ത്തി പ്രദേശമായ ബൈഹാന്‍ ജില്ലയില്‍ നിന്നും യമന്‍ പ്രസിഡന്റ് ഹാദി അബ്ദുറബ്ബ് മന്‍സൂരിയുടെ നേതൃത്വത്തിലുള്ള സൈന്യം വിമതരെ തുരത്താനുള്ള സൈനിക നീക്കത്തിനിടെയാണ് രൂക്ഷമായ സംഘട്ടനം നടന്നത്. ബൈഹാന്‍ ജില്ല ഇപ്പോഴും വിമത വിഭാഗമായ ഹൂതികളുടെ നിയന്ത്രണത്തിലാണ്.


സഊദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യ സൈന്യം രണ്ടു വര്‍ഷത്തോടടുക്കുന്ന സൈനിക നീക്കം ഇപ്പോഴും തുടരുമ്പോഴും ഹൂതികളെ തുരത്തുവാനോ യമന്റെ പൂര്‍ണ്ണ ആധിപത്യം ഔദ്യോഗിക സര്‍ക്കാരിന് കീഴില്‍ വരുത്തുവാനോ സാധിച്ചിട്ടില്ല.
യമനില്‍ നടക്കുന്ന സംഘര്‍ഷത്തില്‍ 7000 ആളുകള്‍ കൊല്ലപ്പെട്ടതായും പതിനായിരക്കണക്കിനു ആളുകള്‍ ദുരിതത്തിലായതായുമാണ് ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍. എന്നാല്‍ ഔദ്യോഗിക കണക്കുകള്‍ എത്രയോ മുകളിലാണ്. ഇതിനിടെ യുദ്ധം അവസാനിപ്പിക്കാന്‍ പലപ്പോഴായി യു.എന്‍ നടത്തിയ നീക്കങ്ങള്‍ പരാജയപ്പെടുകയായിരുന്നു



Sharing is Caring