ബിജെപി ദേശീയ നേതൃത്വത്തെ തന്നെ പ്രതിസന്ധിയിലാഴ്ത്തിയ കേരളത്തിലെ മെഡിക്കല്‍ കോളേജ് കോഴ സംഭവത്തില്‍ ബിജപെി സംസ്ഥാന വ്യക്താവ് വിവി രാജേഷിനെതിരെ നടപടി. മെഡിക്കല്‍ കോളേജ് കോഴയെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ത്തി നല്‍കിയത് വിവി രാജേഷാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. വ്യാജ രസീത് അടിച്ച സംഭവത്തിൽ യുവമോർച്ച നേതാവ് പ്രഭുൽ കൃഷ്ണയ്ക്ക്
എതിരെയും നടപടി എടുത്തിട്ടുണ്ട്.
സംസ്ഥാനത്ത് രാജേഷിനുണ്ടായിരുന്ന സംഘടനാ ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്തി. നേരത്തെ മെഡിക്കല്‍ കോളേജ് കോഴ സംഭവത്തില്‍ നടപടികളൊന്നും ഉണ്ടാവില്ലെന്ന് പറഞ്ഞിരുന്നുവെങ്കിലും രാജേഷിനെ മാറ്റി നിര്‍ത്തുന്നത് സംഘടന തലത്തില്‍ വലിയ പൊട്ടിത്തെറിയുണ്ടാക്കിയേക്കും. കൃഷ്ണദാസ് പക്ഷത്തിന്റെ ആവശ്യത്തെ തുടര്‍ന്നാണ് നടപടി.

മെഡിക്കല്‍ കോളജ് അനുവദിക്കുന്നതിന് കേന്ദ്രാനുമതി വാങ്ങി നല്‍കാമെന്നു വാഗ്ദാനം ചെയ്ത് വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളജ് ഉടമ ആര്‍. ഷാജിയില്‍നിന്നും ആര്‍.എസ്. വിനോദ് കോഴ വാങ്ങിയെന്നത് ബിജെപി അന്വേഷണ സമിതി സ്ഥിരീകരിച്ചിരുന്നു. കോഴ നല്‍കിയതായി ആരോപണമുള്ള വര്‍ക്കലയിലെ കോളേജുടമ ആര്‍ ഷാജിക്കും വിജിലന്‍സ് നോട്ടീസ് നല്‍കിയിട്ടുണ്ട്. സ്വാശ്രയ കോളേജിന് മെഡിക്കല്‍ കോളേജ് അംഗീകാരം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് ബിജെപി നേതാക്കള്‍ കോഴ വാങ്ങിയെന്ന ആരോപണമാണ് വിജിലന്‍സ് പരിശോധിക്കുന്നത്.
കോഴ ആരോപണം സംബന്ധിച്ച് ബിജെപി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ സംഭവത്തില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം തുടങ്ങിയിരുന്നു. പാലക്കാട് ചെര്‍പ്പുള്ളശേരിയില്‍ കോളേജ് തുടങ്ങുന്നതിന് വേണ്ടി 5 കോടി 60 ലക്ഷം രൂപ ബിജെപി സഹകരണ സെല്‍ കണ്‍വീനര്‍ ആര്‍എസ് വിനോദിന് കൈമാറിയെന്നാണ് വെളിപ്പെടുത്തല്‍













