മൂന്നാറില്‍ കയ്യേറ്റമൊഴിപ്പിക്കാന്‍ നടപടിയെടുത്ത നാല് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം


മൂന്നാറില്‍ റവന്യു ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലമാറ്റം. മൂന്നാറിലെ കൈയേറ്റ മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ സ്‌ക്വാഡിലെ നാല് ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. ഹെഡ് ക്ലാര്‍ക്ക് ജി. ബാലചന്ദ്രന്‍പിള്ള, പി.കെ. ഷിജു, പി.കെ. സോമന്‍, ആര്‍.കെ. സിജു എന്നിവരെയാണു സ്ഥലം മാറ്റിയത്. ബാലചന്ദ്രന്‍ പിള്ളയെ കാഞ്ചിയാര്‍ വില്ലേജ് ഓഫിസറായും പി.കെ. ഷിജുവിനെ ദേവികുളം താലൂക്ക് ഓഫിസിലേക്കും പി.കെ. സോമനെ രാജകുമാരി ഭൂപതിവ് ഓഫിസിലേക്കും ആര്‍.കെ. സിജുവിനെ നെടുങ്കണ്ടം സര്‍വേ സൂപ്രണ്ട് ഓഫിസിലേക്കുമാണു മാറ്റിയത്.


സബ്കലക്ടറുടെ ഓഫിസില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ഉദ്യോഗസ്ഥരുടെയും പേരുവിവരങ്ങള്‍ റവന്യുവകുപ്പ് ശേഖരിച്ചിരുന്നു. ഇവരെ കൂട്ടത്തോടെ സ്ഥലം മാറ്റി പകരം പുതിയ ഉദ്യോഗസ്ഥരെ നിയമിക്കാനാണ് റവന്യൂ വകുപ്പിന്റെ നീക്കമെന്നാണ് സൂചന. ഒഴിപ്പിക്കല്‍ നടപടികളുടെ ചുമതലയുണ്ടായിരുന്ന അഡീഷണല്‍ തഹസില്‍ദാര്‍ ഷൈജു ജേക്കബിനെ ഒരാഴ്ച മുന്‍പ് തൊടുപുഴയിലേക്കു സ്ഥലം മാറ്റിയിരുന്നു.


സി.പി.എമ്മിന് പുറമെ പ്രാദേശിക സി.പി.ഐ നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിന്റെ ഫലമാണ് ഈ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റമെന്നാണ് വിവരം.



Sharing is Caring