മുസ്ലീം പൗരന്മാര്‍ക്കുള്ള നിയന്ത്രണം: ട്രം‌പിന്റെ ഉത്തരവ് നിലവില്‍ വന്നു


സിറിയ, സുഡാന്‍, സൊമാലിയ, ലിബിയ, ഇറാന്‍, യെമന്‍ എന്നീ ആറ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് അമേരിക്കയില്‍ പ്രവേശിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറക്കിയ ഉത്തരവ് നിലവില്‍ വന്നു.


ട്രംപ് പുറപ്പെടുവിച്ച എക്സിക്യൂട്ടീവ് ഉത്തരവ് ഭാഗികമായി നടപ്പാക്കാൻ യുഎസ് സുപ്രീംകോടതി അനുമതി നൽകിയതോടെയാണ് യാത്രാവിലക്ക് നിലവിൽവന്നത്. അവധി കഴിഞ്ഞ് ഒക്ടോബറിൽ കോടതി ചേരുമ്പോൾ കേസ് വീണ്ടും പരിഗണിക്കും. യാത്രാവിലക്ക് നടപ്പാക്കുന്നതു തടഞ്ഞുകൊണ്ട് കീഴ്ക്കോടതികൾ പുറപ്പെ ടുവിച്ച എല്ലാ സ്റ്റേ ഉത്തരവുകളും സുപ്രീംകോടതിവിധിയോടെ ഇല്ലാതായി. കഴിഞ്ഞ മാർച്ച് ആറിനാണു 90 ദിവസത്തേക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തി ട്രംപ് എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചത്.


മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരുടെ ഏറ്റവും അടുത്ത ബന്ധുക്കള്‍ക്കോ, വ്യാപാര ബന്ധം ഉള്ളവര്‍ക്കോ മാത്രമായിരിക്കും ഇനി വിസ ലഭിക്കുക. വിലക്കേര്‍പ്പെടുത്തിയ പൗരന്മാരുടെ മാതാപിതാക്കള്‍, ഭര്‍ത്താവ്/ഭാര്യ, പ്രായപൂര്‍ത്തിയായ മക്കള്‍, മരുമകള്‍, മരുമകന്‍, എന്നിവരെയാണ് പുതിയ ഭേദഗതിയില്‍ അടുത്ത കുടുംബാംഗങ്ങള്‍ എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മുത്തശ്ശന്‍, മുത്തശ്ശി, പേരമക്കള്‍ അമ്മായി, അമ്മാവന്‍, മരുമക്കള്‍, സഹോദര ഭാര്യ, സഹോദര ഭര്‍ത്താവ് എന്നിവരെ അടുത്ത ബന്ധുക്കളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഈ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്കും പുതിയ മാനദണ്ഡങ്ങള്‍ ബാധകമായിരിക്കും. വിസ നിരോധനത്തിന് പിന്നാലെയാണ് ട്രംപിന്റെ ഈ ഉത്തരവ്.



Sharing is Caring