മഹാരാഷ്ട്രയിൽ സ്ഥിതി ആശങ്കാജനകം. സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 14,000 കടന്നു. പുതുതായി 711 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 35 പേർ മരിക്കുകയും ചെയ്തു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗികൾ ഉള്ള മുംബൈയിൽ 510 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 18 പേർക്ക് ജീവൻ നഷ്ടമായി. 42 പേർക്ക് രോഗം സ്ഥിരീകരിച്ച ധാരാവിയിലും സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്.
മഹാരാഷ്ട്രയിൽ ആകെ കൊവിഡ് മരണസംഖ്യ 583 ആണ്. ഭൂരിഭാഗം കൊവിഡ് കേസുകളും മുംബൈയിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 510 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 18 പേർ മരിച്ചു. ആകെ രോഗികൾ 9,123. മരണസംഖ്യ 361 ആയി ഉയർന്നു. പൂനെയിൽ 2076 പേരാണ് രോഗബാധിതരായി ഉള്ളത്. 103 പേർ മരിച്ചു. സമൂഹ വ്യാപനത്തിന്റെ എല്ലാ തെളിവുകളും മുംബൈയിൽ പ്രകടമാണ്.

ഏറ്റവും കൂടുതൽ ആശങ്ക നിലനിൽക്കുന്നു മേഖലയാണ് ധാരാവിയിലെ ചേരി പ്രദേശം. 42 പുതിയ പോസിറ്റീവ് കേസുകൾ കൂടി ധാരാവിയിൽ ഉണ്ടായി.അതിതീവ്ര മേഖലയായ മഹീംൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 632 പേർക്കാണ് ചേരിയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 20 പേർ മരിച്ചു. മൂന്നാംഘട്ടം ലോക്ക് ഡൗണിൽ നേരിയ ഇളവുകൾ നൽകിയപ്പോൾ ധാരാവിയിൽ ആളുകൾ കൂട്ടത്തോടെ പുറത്തേക്കിറങ്ങി.
റെഡ് സോൺ മേഖലയായ മുംബൈ ,പൂനെ, മാലേഗാവ് എന്നിവിടങ്ങളിൽ തുറന്ന മദ്യശാലകൾക്ക് മുന്നിൽ തിരക്കനുഭവപ്പെട്ടു.
അതേസമയം, കണ്ടെയ്‌ന്മെന്റ് സോണിൽ നിയന്ത്രണങ്ങൾ കർശനമായി തുടർന്നു. മൂന്നാംഘട്ട ലോക്ക് ഡൗണിൽ രോഗവ്യാപനം കുറയ്ക്കാൻ സാധിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം സംസ്ഥാനം നേരിടേണ്ടിവരുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.













