മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികം; കോഴിക്കോട് ഇന്നു മുതല്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍


കോഴിക്കോട്: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് കോഴിക്കോട്ട് ഇന്ന് (വ്യാഴം) തുടക്കമാവും. ഇന്നു മുതല്‍ 16 വരെ ബീച്ചില്‍ നടക്കുന്ന ഉല്‍പന്ന പ്രദര്‍ശന വിപണന, ഭക്ഷ്യമേള – കോഴിക്കോട് ഫെസ്റ്റ് – ആഘോഷ പരിപാടികള്‍ക്ക് മാറ്റുകൂട്ടും. 10 ന് ഉച്ചതിരിഞ്ഞ് മൂന്നിന് സ്റ്റഡിയം പരിസരത്ത് നിന്ന് സാംസ്‌ക്കാരിക ഘോഷയാത്ര ആരംഭിക്കും. ജനപ്രതിനിധികള്‍, സദ്ധ പ്രവര്‍ത്തകര്‍, പോലീസ് എക്‌സൈസ് ഫയര്‍ ആന്റ് റെസ്‌ക്യു ഫോഴ്‌സ്, കുടുംബശ്രീ,കോളേജ് വിദ്യാര്‍ത്ഥികള്‍, ഹരിതകര്‍മസേന, ശുചിത്വസേന, മത്സ്യത്തൊഴിലാളി വനിതകള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ തുടങ്ങിയവര്‍ അണിനിരക്കും.


പതിനഞ്ചോളം സര്‍ക്കാര്‍ വകുപ്പുകള്‍ ദൃശ്യമൊരുക്കും. മുത്തുക്കുട, ബാന്റ് വാദ്യസംഘം, കലാരൂപങ്ങള്‍ എന്നിവ ഘോഷയാത്രക്ക് പ്രൗഡിയേകും. തുടര്‍ന്ന് വൈകിട്ട് അഞ്ചിന് കോഴിക്കോട് ഫെസ്റ്റ് എക്‌സൈസ്, തൊഴില്‍ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പട്ടയ വിതരണവും മന്ത്രി നിര്‍വഹിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായ വിതരണം ഗതാഗത വകുപ്പ് എ.കെ.ശശീന്ദ്രന്‍ നിര്‍വഹിക്കും. എ. പ്രദീപ് കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ജില്ലയിലെ എം.പി മാര്‍, എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. വൈകിട്ട് 6.3ന് റാഫി – മുകേഷ് മ്യൂസിക്കല്‍ നൈറ്റ് അരങ്ങേറും.


11 മുതല്‍ 15 വരെ എക്‌സിബിഷനു പുറമേ നഗരകാര്യം, ശുചിത്വം, ആരോഗ്യം, വിദ്യാഭ്യാസം, പേരാമ്ബ്രവികസന മാതൃക എന്നീ വിഷയങ്ങളില്‍ സെമിനാറുകള്‍ സംഘടിപ്പിക്കും. കലാമണ്ഡലം, കേരള ഫോക് ലോര്‍ അക്കാദമി, കേരള മാപ്പിള കലാ അക്കാദമി, സംസ്ഥാന പട്ടികവര്‍ഗ വികസന വകുപ്പ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് – ഭാരത് ഭവന്‍ തിരുവനന്തപുരം എന്നിവര്‍ വിവിധ ദിവസങ്ങളില്‍ സാംസ്‌കാരിക പരിപാടികള്‍ അവതരിപ്പിക്കും. മേയ് 16ന് സമാപന ദിവസം പ്രശസ്ത കവി പ്രഭാവര്‍മ രചിച്ച ആറു ഗാനങ്ങള്‍ ഉള്‍പ്പെടുത്തി നവകേരളം ഡമോക്രാറ്റിക് മ്യൂസിക് ബാന്‍ഡ് അരങ്ങേറും.

കുടുംബശ്രീ ഉല്‍പന്ന പ്രദര്‍ശന വിപണനത്തിന് 20 സ്റ്റാളുകളും കോഴിക്കോടിന്റെ തനത് രുചികളുമായി ഭക്ഷ്യമേളയും സംഘടിപ്പിക്കും. വിവിധ വകുപ്പുകള്‍ സര്‍ക്കാര്‍ സേവനങ്ങളും ക്ഷേമ പദ്ധതികളും നേരിട്ട് ജനങ്ങളിലെത്തിക്കുന്നതിന് സൗകര്യമൊരുക്കും. ഐ.ടി മിഷന്റെ നേതത്വത്തില്‍ ആധാര്‍ ഉള്‍പ്പടെ വിവിധ ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കുന്നതിന് വിപുലമായ സ്റ്റാള്‍ സജ്ജീകരിക്കും. ഭാരതീയ ചികിത്സാ വകുപ്പ് ഐ.എസ്.എം മെഗാ മെഡിക്കല്‍ ക്യാമ്ബ് നടത്തും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ലാഭരണ സംവിധാനവുമാണ് പരിപാടികള്‍ ഏകോപിപ്പിക്കുത്. ജില്ലാ കളക്ടര്‍ ചെയര്‍മാനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജനറല്‍ കവീനറും ജനപ്രതിനിധികള്‍ രക്ഷാധികാരികളുമായ സംഘാടക സമിതിയാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. മേളയില്‍ പ്രവേശനം സൗജന്യമായിരിക്കും. കലക്‌ട്രേറ്റ് കോഫറന്‍സ് ഹാളില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ജില്ലാ കലക്ടര്‍ യു.വി ജോസ്, സബ് കലക്ടര്‍ വി വിഘ്‌നേശ്വരി, കോര്‍പ്പറേഷന്‍ ഡപ്യൂട്ടി മേയര്‍ മീരാ ദര്‍ശക്, ദുരന്തനിവാരണ ഡപ്യൂട്ടി കലക്ടര്‍ പി.പി കൃഷ്ണന്‍ കുട്ടി, ഡെപ്യൂട്ടി കലക്ടര്‍ ഷാമില്‍ സെബാസ്റ്റ്യന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Sharing is Caring