മതം ഏതെന്ന് സല്‍മാന്‍ ഖാനോട് പ്രോസിക്യൂട്ടര്‍; ഇന്ത്യക്കാരനെന്ന് മറുപടി


മതമേതെന്നു ചോദിച്ച പ്രോസിക്യൂട്ടറോടു താന്‍ ഇന്ത്യക്കാരനാണെന്നു ചലച്ചിത്ര താരം സല്‍മാന്‍ ഖാന്‍. മാന്‍വേട്ട കേസില്‍ രാജസ്ഥാനിലെ ജോധ്പൂര്‍ കോടതിയില്‍ ഹാജരായപ്പോഴാണു പ്രോസിക്യൂട്ടര്‍ സല്‍മാനോടു മതം ഏതെന്നു ചോദിച്ചത്. നേരത്തെയും കോടതിയില്‍ ഇതേ നിലപാടാണു സല്‍മാന്‍ സ്വീകരിച്ചിരുന്നത്.


താന്‍ നിരപരാധിയാണെന്നും തന്നെ കേസില്‍ കുടുക്കുകയായിരുന്നുവെന്നും സല്‍മാന്‍ പറഞ്ഞു. സെയ്ഫ് അലി ഖാന്‍, തബു, സോനാലി ബെന്ദ്രേ, നീലം എന്നിവര്‍ക്കൊപ്പമാണു സല്‍മാന്‍ മൊഴി നല്‍കാനെത്തിയത്.


1998 ഒക്ടോബര്‍ ഒന്നിനു സല്‍മാനും സഹതാരങ്ങളുമടങ്ങുന്ന സംഘം ജോധ്പൂരിനു സമീപം കണ്‍കാനി ഗ്രാമത്തില്‍ മാനുകളെ വേട്ടയാടിയെന്നതിനാണ് ആദ്യം കേസ് റജിസ്റ്റര്‍ ചെയ്യപ്പെട്ടത്.
ഇതിനായി ഉപയോഗിച്ച തോക്കുകള്‍ പിടിച്ചെടുത്തപ്പോള്‍ ഇവയുടെ ലൈസന്‍സ് കാലാവധി കഴിഞ്ഞവയാണെന്നു കണ്ടെത്തിയതോടെയാണ് അനധികൃതമായി ആയുധം കൈവശം വച്ചതിനു കേസെടുത്തത്. മാന്‍വേട്ടയുമായി ബന്ധപ്പെട്ട രണ്ടു കേസുകളില്‍ രാജസ്ഥാന്‍ ഹൈക്കോടതി സല്‍മാനെ കുറ്റവിമുക്തനാക്കിയിരുന്നു. അതില്‍ മറ്റൊരു കേസില്‍ വിചാരണ നടക്കുകയാണ്. ഈ കേസുകളുമായി ബന്ധപ്പെട്ട് 2006ലും 2007ലും ചുരുങ്ങിയ ദിവസങ്ങള്‍ സല്‍മാന്‍ ജയിലില്‍ കഴിഞ്ഞിരുന്നു.



Sharing is Caring