മണിയുടെ മരണം; കാരണം കീടനാശിനി തന്നെ; പോസ്‌റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്‌


കലാഭവന്‍ മണിയുടെ മരണകാരണം കീടനാശിനിയും മദ്യത്തിലെ മെഥനോളും അകത്തുചെന്നിട്ടാണെന്നു പോസ്‌റ്റ് മോര്‍ട്ടം ചെയ്‌ത ഡോക്‌ടര്‍മാര്‍ പോലീസിന്‌ റിപ്പോര്‍ട്ട്‌ നല്‍കി. രാസ പരിശോധനയ്‌ക്ക് ശേഷം കിട്ടിയ വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ്‌ റിപ്പോര്‍ട്ട്‌ നല്‍കിയിരിക്കുന്നത്‌. ഡോക്‌ടര്‍മാര്‍ രേഖാമൂലം നല്‍കുന്ന ആദ്യ റിപ്പോര്‍ട്ട്‌ കൂടിയാണിത്‌.
മണിയുടെ കരള്‍ രോഗം മരണം വേഗമാക്കാന്‍ കാരണമായെങ്കിലും കരള്‍രോഗം മരണകാരണമായിട്ടില്ലെന്ന്‌ റിപ്പോര്‍ട്ട്‌ വ്യക്‌തമാക്കി. മണിയെ പരിശോധിച്ച അമൃത ആശുപത്രിയില്‍ രാസവസ്‌തുക്കളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നില്ല. എന്നാല്‍ ഇത്‌ കണ്ടെത്താനുള്ള കൂടുതല്‍ വിദഗ്‌ധ പരിശോധന വേണമെന്ന്‌ അമൃതയിലെ ലാബ്‌ റിപ്പോര്‍ട്ടിലുണ്ട്‌.
മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക്‌ വിദഗ്‌ധരായ ഡോ. പി.എ ഷിജു, ഡോ. ഷേക്ക്‌ സക്കീര്‍ ഹുസൈന്‍ എന്നിവരാണ്‌ പോലീസിന്‌ അന്തിമ റിപ്പോര്‍ട്ട്‌ നല്‍കിയത്‌. എന്നാല്‍ മദ്യത്തിലെ മെഥനോളിന്റെ അംശം അപകടകരമായ രീതിയിലായിരുന്നില്ലെന്നാണ്‌ സൂചന. മരണകാരണം രാസ വിഷം തന്നെയാണ്‌. എന്നാല്‍ ഇത്‌ പച്ചക്കറിയില്‍ നിന്നാണോ നേരിട്ടാണോ ശരീരത്തിനുള്ളിലെത്തിയതെന്ന്‌ പോസ്‌റ്റമോര്‍ട്ടത്തിലൂടെ കണ്ടെത്താനാകില്ല.




Sharing is Caring