ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ഗോവയില്‍ തുടക്കം


ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ഗോവയില്‍ തുടക്കമാവും. ബ്രസീല്‍, റഷ്യ, ഭാരതം, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയുടെ എട്ടാമത്തെ ഉച്ചകോടിയാണിത്. ബ്രിക്‌സ് ഉച്ചകോടിക്കുശേഷം ബിംസ്റ്റെക് രാജ്യങ്ങളുമായി ( ബേ ഓഫ് ബംഗാള്‍ ഇനീഷ്യേറ്റീവ് ഫോര്‍ മള്‍ട്ടിസെക്ടറല്‍ ടെക്‌നിക്കല്‍ ആന്‍ഡ് ഇക്കണോമിക് കോ-ഓപ്പറേഷന്‍)ചേര്‍ന്നുള്ള സംയുക്ത ഉച്ചകോടിയും നടക്കും.


ഉച്ചകോടിക്കെത്തുന്ന നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉഭയകക്ഷി ചര്‍ച്ചയും നടത്തും. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായുള്ള പ്രധാനമന്ത്രിയുടെ ചര്‍ച്ചയില്‍ ഭീകരതയ്‌ക്കെതിരായ യോജിച്ച പോരാട്ടവും പാക്കിസ്ഥാന്‍റെ നിലപാടുകളും വിഷയമാകുമെന്നാണ് കരുതുന്നത്.


ആഗോള ഭീകരതക്കെതിരെ സമഗ്രമായ അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ വേണമെന്നാണ് ഭാരതത്തിന്റെ ആവശ്യം. ഭാരതം നടത്തിയ മിന്നലാക്രമണത്തിന് റഷ്യയുടെ പിന്തുണ കിട്ടിയിട്ടുണ്ടെങ്കിലും ചൈന പാക്കിസ്ഥാനൊപ്പമാണ്

ഭാരതത്തിന്‍റെ നിര്‍ദ്ദേശത്തിന് ചൈനയുടെ മറുപടി എന്തായിരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഇന്ന് ചൈനയും റഷ്യയുമായി ഉഭയകക്ഷിചര്‍ച്ചയും നടക്കും..

സാമ്പത്തികവും രാഷ്ട്രീയവുമായ ബന്ധം ശക്തിപ്പെടുത്താന്‍ ബ്രിക്സ് ഉച്ചകോടിക്ക് കഴിയുമെന്ന് പ്രധാനമന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.



Sharing is Caring