ബേനസീര്‍ ഭൂട്ടോ വധം: ഉത്തരവാദിത്വം ഏറ്റെടുത്ത് പാക് താലിബാന്‍


പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പാക് താലിബാന്‍. ബേനസീര്‍ ഭൂട്ടോയുടെ വധമായി ബന്ധപ്പെട്ട് ആദ്യമായാണ് ഒരു സംഘടന ഉത്തരവാധിത്വം ഏറ്റെടുത്ത് മുന്നോട്ടു വരുന്നത്.


2007 ലെ തിരഞ്ഞെടുപ്പ് പ്രചാരത്തിനിടെയായിരുന്നു ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ടത്. തെരഞ്ഞെടുപ്പില്‍ ജയിച്ച് ബേനസീര്‍ ഭൂട്ടോ അധികാരത്തില്‍ എത്തിയാല്‍ അമേരിക്കയുമായി ചേര്‍ന്ന് താലിബാനെതിരെ പ്രവര്‍ത്തിക്കും എന്നുള്ള വിവരം ലഭിച്ചതോടെയാണ് കൊലപാതകം നടത്തിയതെന്നണ് താലിബാന്‍ ഇറക്കിയ ‘ഇന്‍ക്വിലാബ് മെഹ്‌സൂദ് സൗത്ത് വസീറിസ്ഥാന്‍ ഫ്രം ബ്രിട്ടിഷ് രാജ് ടു അമേരിക്കന്‍ ഇംപീരിയലിസം’ എന്ന പുസ്തകത്തില്‍ പറയുന്നു.


ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ താലിബാന്‍ നേതാവായ ബൈത്തുള്ള മെഹ്‌സൂദിന് ലഭിച്ചിരുന്നതായും താലിബാന്‍ അവകാശപ്പെടുന്നു. തെഹ്‌റീക്- ഇ-താലിബാനാണ് ആക്രമത്തിന് പിന്നിലെന്ന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷ്‌റഫ് ആരോപിച്ചിരുന്നു.എന്നാല്‍ അദ്ദേഹത്തിന്റെ ആരോപണത്തെ സംഘടന നിഷേധിച്ചു.

2007 ഡിസംബര്‍ 27 ന് വൈകീട്ട് തെരഞ്ഞെടുപ്പു പ്രചരണത്തിനിടയില്‍ ചാവേറുകളുടെ വെടിയേറ്റായിരുന്നു ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ടത്. തെരഞ്ഞെടുപ്പു പ്രചരണ റാലിയുടെ അവസാനം കാറില്‍ കയറവെ കൊലയാളി ഭൂട്ടോയുടെ ശരീരത്തിലേക്ക് വെടി വെക്കുകയും പിന്നീട് ചാവേറായി പൊട്ടിത്തെറിക്കുകയുമായിരുന്നു.



Sharing is Caring