ബി.ജെ.പി. ദേശീയ കൗണ്‍സില്‍ ഇന്നുമുതല്‍


കേന്ദ്രത്തിലുംസംസ്ഥാനങ്ങളിലും ഭരണത്തുടര്‍ച്ചയും പാര്‍ട്ടിയുടെ വ്യാപനവും ലക്ഷ്യമിട്ട് തന്ത്രങ്ങള്‍ മെനയാന്‍ ബി.ജെ.പി. ദേശീയ കൗണ്‍സില്‍സമ്മേളനം വെള്ളിയാഴ്ച കോഴിക്കോട്ട് തുടങ്ങും. കശ്മീര്‍ പ്രശ്നവും ഇന്ത്യ-പാക് ബന്ധവും സങ്കീര്‍ണമായ സാഹചര്യത്തില്‍, പാര്‍ട്ടിയുടെയും സര്‍ക്കാറിന്റെയും നിലപാടുകളറിയാന്‍ രാജ്യശ്രദ്ധ കോഴിക്കോട്ടേക്കാകും.ജനസംഘത്തിന്റെ പ്രസിഡന്റും സൈദ്ധാന്തികനുമായിരുന്ന ദീനദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി വര്‍ഷത്തിലാണ് കോഴിക്കോട്ട് ബി.ജെ.പി. ദേശീയ കൗണ്‍സില്‍ സമ്മേളനമെത്തുന്നത്. ജനസംഘം പ്രസിഡന്റായി ദീനദയാല്‍ ഉപാധ്യായ 1967-ല്‍ തിരഞ്ഞെടുക്കപ്പെട്ട കോഴിക്കോട്ട് യോഗം നടത്താന്‍ കഴിഞ്ഞ ജൂണില്‍ അലഹാബാദില്‍ ചേര്‍ന്ന നിര്‍വാഹകസമിതി യോഗമാണ് തീരുമാനിച്ചത്.സമ്മേളനത്തില്‍ പങ്കെടുക്കാനായി ദേശീയാധ്യക്ഷന്‍ അമിത് ഷായും ദേശീയനേതാക്കളും വ്യാഴാഴ്ചയെത്തി. ദേശീയ കൗണ്‍സില്‍ സമ്മേളനത്തിന് മുന്നോടിയായി വെള്ളിയാഴ്ച രാവിലെ ഒമ്ബതിന് കടവ് റിസോര്‍ട്ടില്‍ ചേരുന്ന ദേശീയ ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തില്‍ അമിത് ഷാ അധ്യക്ഷത വഹിക്കും.
കൗണ്‍സില്‍ സമ്മേളനത്തിന്റെ അജന്‍ഡ, പ്രമേയങ്ങള്‍ തുടങ്ങിയ നടപടിക്രമങ്ങള്‍ക്ക് അന്തിമരൂപം നല്‍കും. തുടര്‍ന്ന് വൈകിട്ട് മൂന്നുമണിക്ക് ദേശീയ ഭാരവാഹികളുടെ യോഗം ആരംഭിക്കും. പാര്‍ലമെന്ററി ബോര്‍ഡ് അംഗങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറിമാര്‍, സംസ്ഥാനാധ്യക്ഷന്മാര്‍, സംസ്ഥാന ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.ശനിയാഴ്ച ഉച്ചയോടെ പ്രധാനമന്ത്രി നരേന്ദ്രമോദി കോഴിക്കോട്ടെത്തും. വൈകിട്ട് മൂന്നുമണിക്ക് കടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനത്തില്‍ പ്രധാനമന്ത്രി സംസാരിക്കും. പത്തുലക്ഷം പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. ഞായറാഴ്ച രാവിലെ സ്വപ്ന നഗരിയില്‍ അമിത് ഷാ പതാക ഉയര്‍ത്തുന്നതോടെ കൗണ്‍സില്‍ യോഗത്തിന് ഔപചാരിക തുടക്കമാകും. അമിത് ഷാ യോഗം ഉദ്ഘാടനം ചെയ്യും. വൈകിട്ട് പ്രധാനമന്ത്രി സമാപന പ്രസംഗം നടത്തും. 1700 പ്രതിനിധികള്‍ പങ്കെടുക്കും. ദീന ദയാല്‍ ഉപാധ്യായയുടെ ഒരുവര്‍ഷം നീണ്ടു നില്‍ക്കുന്ന ജന്മശതാബ്ദി ആഘോഷങ്ങള്‍ ഞായറാഴ്ച പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും




Sharing is Caring