ബലാത്സംഗ, കൊലപാതക കേസുകളില്‍ കഴിയുന്ന ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന് വീണ്ടും പരോള്‍


ബലാത്സംഗ, കൊലപാതക കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന് വീണ്ടും പരോള്‍.ഹരിയാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്ബായാണ് ബിജെപി സര്‍ക്കാര്‍ പരോള്‍ അനുവദിച്ചത്. ഹരിയാനയില്‍ നിരവധി അനുയായികളുളള ഗുര്‍മീതിനെ തെരഞ്ഞെടുപ്പ് സമയത്ത് പുറത്തിറക്കി രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനാണ് ബിജെപിയുടെ ശ്രമമെന്ന ആക്ഷേപം ശക്തമാണ്.


മാധ്യമപ്രവര്‍ത്തകനെ ഉള്‍പ്പടെ രണ്ട് പേരെ കൊലപ്പെടുത്തിയ കേസിലും ഇരട്ട ബലാത്സംഗ കേസിലും ശിക്ഷിക്കപ്പെട്ടെങ്കിലും ആള്‍ദൈവം ഗുര്‍മീത് റാം റഹിം കൂടുതലും ജയിലിന് പുറത്താണ്. ബിജെപിയുമായും നരേന്ദ്രമോദിയുമായും അടുപ്പമുളള ദേരാ സച്ച സൗദ നേതാവ് ഗുര്‍മീതിന് ഇത് 11ാം തവണയാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്. രാജ്യചരിത്രത്തില്‍ പോലും ഇത്രയധികം തവണ കൊടുംകുറ്റവാളികള്‍ക്ക് പരോള്‍ നല്‍കിയിട്ടില്ല. 2017ല്‍ ശിക്ഷിക്കപ്പെട്ടശേഷം പത്ത് തവണ പരോള്‍ അനുവദിക്കപ്പെട്ടു.


257 ദിവസം ഇയാള്‍ ജയിലിന് പുറത്തായിരുന്നു.ഏറ്റവും ഒടുവിലായി ഓഗസ്റ്റ് 13ന് പരോളിലിറങ്ങിയ ഗുര്‍മീത് 21 ദിവസത്തിന് ശേഷം സെപ്റ്റംബര്‍ രണ്ടിനാണ് റോത്തകിലെ സുനാരിയ ജയിലിലേക്ക് തിരികെ പ്രവേശിച്ചത്. ഒരു മാസം തികയും മുമ്ബ് പതിനൊന്നാമത്തെ പരോളും ബിജെപി സര്‍്ക്കാര്‍ അനുവദിച്ചു. ഹരിയാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഗുര്‍മീതിന് പരോള്‍ അനുവദിക്കുന്നതെന്ന് ആരോപിച്ച്‌ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.

ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയെങ്കിലും ഹരിയാനയില്‍ പ്രവേശിക്കരുതെന്ന ഉപാധികളോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗുര്‍മീതിന്റെ പരോള്‍ അനുവദിച്ചു.ഭാഗ്പതിലെ ദേര സച്ച സൗദ ആസ്ഥാനത്തേക്കാണ് പോയത്. ഹരിയാനയില്‍ നിരവധി അനുയായികളുളള ഗുര്‍മീതിനെ പുറത്തിറക്കി രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനാണ് ബിജെപിയുടെ ശ്രമമെന്ന ആക്ഷേപം ശക്തമാണ്. ഹരിയാനയില്‍ ബിജെപിക്ക് അധികാരം നഷ്ടപ്പെടുമെന്ന വിലയിരുത്തലിനിടെ കൊടുംകുറ്റവാളിയായ ഗുര്‍മീതിനെ പുറത്തിറക്കിയതും പ്രതിപക്ഷം പ്രചരണ ആയുധമാക്കി കഴിഞ്ഞു.



Sharing is Caring