പ്രവാസിയുടെ ആത്മഹത്യ; എഐവൈഎഫ് നേതാവ് കസ്റ്റഡിയില്‍


കൊല്ലം: പുനലൂരില്‍ പ്രവാസി സുഗതന്‍(64) ആത്മഹത്യ ചെയ്ത കേസില്‍ എഐവൈഎഫ് നേതാവ് കസ്റ്റഡിയില്‍. കുന്നിക്കോട് മണ്ഡലം പ്രസിഡന്റ് എം.എസ്.ഗിരീഷിനെയാണു പോലീസ് കസ്റ്റഡിയിലെടുത്തത്. ഉച്ചയോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് എഐവൈഎഫ് പ്രവര്‍ത്തകര്‍ വര്‍ക്ക് ഷോപ്പ് നിര്‍മാണം തടഞ്ഞതിലും സ്ഥലത്തു കൊടികുത്തിയതിലും മനംനൊന്തു സുഗതന്‍ ആത്മഹത്യ ചെയ്തത്.


സുഗതന്‍ തൂങ്ങി മരിക്കാനിടയായ സംഭവത്തില്‍ പ്രതികള്‍ക്കെതിരെ പോലീസ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയിരുന്നു. ആദ്യം അസ്വാഭാവിക മരണത്തിനായിരുന്നു കേസെടുത്തിരുന്നതെങ്കിലും പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിലാണ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയത്.


രണ്ടുമാസം മുമ്ബാണ് പ്രവാസ ജീവിതം അവസാനിപ്പിച്ചു സുഗതന്‍ നാട്ടിലെത്തിയത്. തുടര്‍ന്ന് വര്‍ക്ഷോപ് നിര്‍മാണത്തിനായി പാട്ടത്തിനെടുത്ത സ്ഥലത്തു ഷെഡ് കെട്ടിയിരുന്നു. ഈ സ്ഥലം വയല്‍നികത്തിയതാണെന്ന് ആരോപിച്ച്‌ എഐവൈഎഫ് കൊടികുത്തി. ഷെഡ് പൊളിക്കേണ്ടി വരുമെന്ന മാനസികവിഷമത്തിലാണു സുഗതന്‍ ആത്മഹത്യ ചെയ്തത്. സിപിഐയുടെ യുവജനസംഘടനയുടെ ദ്രോഹം സഹിക്കവയ്യാതെയാണ് പിതാവ് ആത്മഹത്യ ചെയ്തതെന്നു കാട്ടി മകന്‍ സുജിത് പരാതി നല്‍കി.
സുഗതന്‍ ജീവനൊടുക്കിയ സംഭവത്തില്‍ പോലീസ് അന്വേഷണം എങ്ങുമെത്താത്തതിനെ തുടര്‍ന്നു സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഇടപെട്ടു. അന്വേഷണത്തിന് ഉത്തരവുമിട്ടു. കലക്ടറും റൂറല്‍ ജില്ലാ പോലീസ് മേധാവിയും മൂന്നാഴ്ചയ്ക്കകം വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നു മനുഷ്യാവകാശ കമ്മിഷന്‍ അംഗം കെ.മോഹന്‍കുമാര്‍ നിര്‍ദേശിച്ചു. കൊട്ടാരക്കരയില്‍ മാര്‍ച്ച്‌ 20നു നടക്കുന്ന സിറ്റിങ്ങില്‍ ഈ കേസ് പരിഗണിക്കാനിരിക്കെയാണു സിപിഐ ലോക്കല്‍ കമ്മിറ്റിയംഗത്തിനെതിരെ പോലീസ് കേസെടുത്തത്.



Sharing is Caring