പൊലീസ് അനുമതി നല്‍കിയില്ല, തോടന്നൂര്‍ ചന്ത നിര്‍ത്തിവച്ചു; അക്രമം അറസ്റ്റ് തുടരുന്നു


വടകര : തോടന്നൂര്‍ ശ്രീ മഹാദേവ ക്ഷേത്രം ആറാട്ട് മഹോത്സവത്തോടു അനുബന്ധിച്ച്‌ നടത്തുന്ന ചന്ത പൊലീസ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് നിര്‍ത്തി വച്ചു. ഇന്നലെ മുതല്‍ മെയ് 6 വരെയാണ് ചന്ത നടത്താന്‍ സ്വാഗതസംഘം തീരുമാനിച്ചത്. എന്നാല്‍ സ്ഥിരം സംഘര്‍ഷ മേഖലയായ തോടന്നൂരും പരിസര പ്രദേശങ്ങളിലും നടക്കുന്ന പരിപാടികള്‍ക്ക് റൂറല്‍ ജില്ലയില്‍ പൊലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിന്റെ ഭാഗമായാണ് ചന്തക്കും അനുമതി നിഷേധിച്ചത്. കഴിഞ്ഞ തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ചന്ത നടത്തിപ്പിനിടയില്‍ ഇവിടെ സംഘര്‍ഷം നടന്നിരുന്നു.


ഇതിന്റെ പാശ്ചാതലത്തിലും തുടര്‍ച്ചയായി സംഘര്‍ഷം നടക്കുന്ന പ്രദേശമായതിനാലുമാണ് വടകര സിഐ നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പി അനുമതി നിഷേധിച്ചത്. ചന്തയുടെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി അവസാന നിമിഷമാണ് പൊലീസ് അനുമതി നിഷേധിച്ചത്. ചന്ത ആരംഭിക്കുന്നതിന്റെ മണിക്കൂറുകള്‍ക്ക് മുമ്ബ് പ്രസ്തുത സ്ഥലത്ത് നിര്‍മ്മിച്ച ഷെഡുകളും മറ്റു പവലിയനുകളും കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊളിച്ചു നീക്കി.


പൊലീസ് അഭ്യര്‍ത്ഥന മാനിച്ച്‌ ചന്ത കമ്മിറ്റിയുടെ അടിയന്തിര യോഗം ചേര്‍ന്നാണ് ചന്ത നിര്‍ത്തിവെക്കാനുള്ള തീരുമാനം കൈകൊണ്ടത്. ഇതിനിടയില്‍ തോടന്നൂരില്‍ കലാപം ഉണ്ടാക്കാന്‍ശ്രമിച്ചതിനും, വീട് അക്രമിച്ച്‌ വാഹനം തകര്‍ത്തതിനും ആറ് സിപിഎംപ്രവര്‍ത്തകരെ വടകര പൊലീസ് അറസ്റ്റ് ചെയ്തു.

തോടന്നൂര്‍ സ്വദേശികളായപാലോള്ളതില്‍ രൂപേഷ്(26), മനക്കല്‍ മീത്തല്‍ മിധുന്‍ ലാല്‍(22),കൊയിലോത്ത് സ്വാതി നിവാസില്‍ അശ്വന്ത്(22), മാണിക്കോത്ത് മിധുന്‍ലാല്‍(23), മനക്കല്‍ വിനീത്(29), വലിയവളപ്പില്‍ രോഷിത്(27) എന്നിവരെയാണ് വടകര എസ്‌ഐ സികെ രാജേഷ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം തോടന്നൂര്‍
അങ്ങാടിയില്‍ സിപിഎം-ലീഗ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് വീട് ആക്രമണത്തിലും, വാഹനങ്ങള്‍ തകര്‍ക്കുന്നതിലും കലാശിച്ചത്.



Sharing is Caring