ജമ്മുകശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഹൈദരാബാദിൽ നിന്നുള്ള ഐ ബി ഉദ്യോഗസ്ഥനും വിനോദയാത്രയ്ക്ക് എത്തിയ കർണാടക സ്വദേശിയുമുണ്ടെന്ന് റിപ്പോർട്ട്. ബിഹാർ സ്വദേശിയും ഐബി ഉദ്യോഗസ്ഥനുമായ മനീഷ് രഞ്ചൻ ആണ് കൊല്ലപ്പെട്ടതിൽ ഒരാൾ. ഭാര്യക്കും മക്കൾക്കുമൊപ്പമായിരുന്നു മനീഷ് രഞ്ചൻ കശ്മീരിലേക്ക് തിരിച്ചത് എന്നാൽ ഭീകരാക്രമണത്തിൽ കുടുംബത്തിന് മുന്നിൽ വെച്ച് ഇയാൾ കൊല്ലപ്പെടുകയായിരുന്നു. കൊല്ലപ്പെട്ട മറ്റൊരാൾ കർണാടക സ്വദേശിയായ ഭരത് ഭൂഷൻ ആണ്. ഇദ്ദേഹവും കുടുബത്തിനൊപ്പം ശ്രീനഗറിലേക്ക് വിനോദയാത്രക്കായി എത്തിയതായിരുന്നു.
അതേ സമയം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത് എത്തി. കൃത്യത്തിന് പിന്നിലുള്ളവരെ വെറുതെ വിടില്ല എന്ന് മോദി എക്സിൽ കുറിച്ചു. ഭീകരാക്രമണത്തിൽ വിനോദസഞ്ചാരികൾ കൊല്ലപ്പെട്ട സംഭവം ഹൃദയഭേദകവും അപലപനീയമെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എക്സിൽ കുറിച്ചു














