പശുക്കള്‍ ചത്ത സംഭവം: ഗോശാല നടത്തിപ്പുകാരനായ ബിജെപി നേതാവ് അറസ്റ്റില്‍


മധ്യപ്രദേശിലെ രാജ്പൂരില്‍ പട്ടിണി കിടന്ന് 200ഓളം പശുക്കള്‍ ചത്ത സംഭവത്തില്‍ ഗോശാല ഉടമയും ബി.ജെ.പി നേതാവുമായ ഹരീഷ് വര്‍മ അറസ്റ്റില്‍.


കഴിഞ്ഞ ഏഴു വര്‍ഷമായി ഹരീഷ് വര്‍മയാണ് ഈ ഗോശാല നടത്തിക്കൊണ്ടുപോകുന്നത്. ജമുല്‍ നഗര്‍ നിഗമിന്റെ വൈസ് പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം.


കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന്റെ ഗോശാലയില്‍ പട്ടിണി മൂലവം ചികിത്സ ലഭിക്കാതെയും പശുക്കള്‍ കൂട്ടമായി ചത്തത്.
ചത്ത പശുക്കളില്‍ അധികവും ആലയ്ക്ക് സമീപത്ത് കുഴിച്ചിട്ടതായി നാട്ടുകാര്‍ പറഞ്ഞു. കുഴിച്ചുമൂടാത്തവയുടെ ജഡങ്ങള്‍ സമീപത്തായി കണ്ടുവെന്നും നാട്ടുകാര്‍ പരാതിപ്പെട്ടു.

രണ്ടു വര്‍ഷമായി താന്‍ ഗോശാലയ്ക്കു വേണ്ടി സംസ്ഥാന സര്‍ക്കാരില്‍ നിന്ന് പണം ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ലെന്ന് ഹരീഷ് വര്‍മ്മ പറഞ്ഞു.

220 പശുക്കളെ മാത്രം കൊള്ളുന്ന ആലയില്‍ 650 ല്‍ അധികം പശുക്കളാണുള്ളത്. തനിക്ക് അവയെ പോറ്റാനാവുന്നില്ലെന്നു കാണിച്ച് നിരവധി തവണ സര്‍ക്കാരിനെ സമീപിച്ചിരുന്നു. 10 ലക്ഷം രൂപയുടെ ആനുകൂല്യം സര്‍ക്കാരില്‍ നിന്നു ലഭിക്കാനുണ്ട്. അതു ലഭിക്കാത്തതാണ് കാരണമെന്നും ഹരീഷ് പറഞ്ഞു. ബി.ജെ.പി തന്നെ ഭരിക്കുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്.



Sharing is Caring