നടക്കുന്നവര്‍ക്ക് ഭക്ഷണം കൊടുത്തതിനെതിരെ നടപടിയുമായി യു.പി പൊലീസ്


നാട്ടിലേക്ക് കാല്‍നടയായി മടങ്ങുന്ന തൊഴിലാളികള്‍ക്ക് ഭക്ഷണവും വെള്ളവും കൊടുത്തയാള്‍ക്കെതിരെ നടപടിയുമായി ഉത്തര്‍പ്രദേശ് പൊലീസ്. റോഡിലൂടെ നടക്കുന്ന അന്തര്‍സംസ്ഥാന തൊഴിലാളികള്‍ക്ക് വെള്ളവും ഭക്ഷണവും നല്‍കിയാല്‍ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നാണ് ബുലന്ദ്‌ഷഹര്‍ സിറ്റി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നല്‍കിയ നോട്ടീസില്‍ പറയുന്നത്.


സമാജ്‌വാദി പാര്‍ട്ടി നേതാവും മുന്‍ എം‌.എല്‍.‌എയുമായ ഭഗവാന്‍ ശര്‍മ എന്ന ഗുഡ്ഡു പണ്ഡിറ്റിന് ഇതുപ്രകാരം നോട്ടീസ് കൈമാറിയിട്ടുണ്ട്. വീടിന് പുറത്ത് കുടിയേറ്റക്കാര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കിയെന്നതാണ് ഭഗവാന്‍ ശര്‍മ ചെയ്ത കുറ്റം. ഇത് കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതാണെന്ന് നോട്ടീസില്‍ പറയുന്നു.


ശര്‍മക്ക് നോട്ടീസ് നല്‍കിയ കാര്യം ബുലന്ദ്‌ഷഹര്‍ എസ്.എസ്.പി സന്തോഷ് കുമാര്‍ സിങ് സ്ഥിരീകരിച്ചു. ആളുകളെ വീട്ടില്‍ വിളിച്ചുവരുത്തി ഭക്ഷണവും വെള്ളവും നല്‍കിയതിനാലാണ് നടപടിയെന്ന് സിങ് പറഞ്ഞു.



Sharing is Caring