ദ്യോകോവിച്ച് പരിക്കേറ്റ് പിന്മാറി; ഫെഡറര്‍, ബര്‍ഡിച്ച് സെമിയില്‍


മൂന്നാം സീഡ് റോജര്‍ ഫെഡറര്‍, ഏഴാം സീഡ് മാരിന്‍ സിലിക്ക്, 11-ാം സീഡ് തോമസ് ബര്‍ഡിച്ച് എന്നിവര്‍ വിംബിള്‍ഡണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലില്‍. അതേസമയം രണ്ടാം സീഡ് ദ്യോകോവിച്ച് മത്സരത്തിനിടെ പരിക്കേറ്റ് പിന്മാറിയതിനെ തുടര്‍ന്ന് പുറത്തായി.
സ്വിസ് ഇതിഹാസതാരം റോജര്‍ ഫെഡറര്‍ ആറാം സീഡ് കാനഡുടെ മിലോസ് റാവോനിക്കിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് അവസാന നാലില്‍ എത്തിയത്. ഒരു മണിക്കൂറും 58 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു കനേഡിയന്‍ താരത്തിന്റെ വെല്ലുവിളി ഫെഡറര്‍ മറികടന്നത്. സ്‌കോര്‍: 6-4, 6-2, 7-6 (7-4). മൂന്നാം സെറ്റില്‍ മാത്രമാണ് റാവോനിക്കിന് സ്വിസ് താരത്തെ വെല്ലുവിളിക്കാന്‍ കഴിഞ്ഞത്.


അതേസമയം 11-ാം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബെര്‍ഡിച്ചിനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തിനിടെ ലോക രണ്ടാം നമ്പറുകാരനായ ദ്യോകോവിച്ച് പരിക്കിനെ തുടര്‍ന്ന് പിന്മാറുകയായിരുന്ന. ആദ്യ സെറ്റ് 7-6ന് ജയിച്ച ബര്‍ഡിച്ച് രണ്ടാം സെറ്റില്‍ 2-0ന് മുന്നിട്ടുനില്‍ക്കേയാണ് ദ്യോകോ കളിക്കാന്‍ കഴിയാതെ പിന്മാറിയത്. തോളിനേറ്റ പരിക്കാണ് ദ്യോകോവിച്ചിനെ വീഴ്ത്തിയത്. ഈ മത്സരം ജയിച്ചിരുന്നെങ്കില്‍ ദ്യോക്കോവിച്ചിന് ലോക റാങ്കില്‍ ഒന്നാം സ്ഥാനത്ത് തിരികെയെത്താന്‍ കഴിയുമായിരുന്നു. സെമിയില്‍ റോജര്‍ ഫെഡററാണ് ബര്‍ഡിച്ചിന്റെ എതിരാളി.


മറ്റൊരു മത്സരത്തില്‍ ഏഴാം സീഡ് ക്രൊയേഷ്യയുടെ മാരിന്‍ സിലിച്ചും സെമിയിലെത്തി. അഞ്ച് സെറ്റ് നീണ്ടുനിന്ന മാരത്തോണ്‍ പോരാട്ടത്തിനൊടുവിലാണ് സിലിച്ച് 16-ാം സീഡ് ലക്‌സംബര്‍ഗിന്റെ ജൈല്‍സ് മുള്ളറെ തകര്‍ത്താണ് അവസാന നാലില്‍ എത്തിയത്. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു സിലിച്ചിന്റെ വിജയം. സ്‌കോര്‍: 3-6, 7-6 (8-6), 7-5, 5-7, 6-1. പോരാട്ടം മൂന്നര മണിക്കൂര്‍ നീണ്ടുനിന്നു.

ആദ്യ സെറ്റ് മുള്ളര്‍ നേടിയതോടെ മറ്റൊരു അട്ടിമറി കൂടി നടന്നേക്കുമെന്ന് തോന്നിച്ചു. എന്നാല്‍ സിലിച്ചിന്റെ പരിചയസമ്പത്തിന് മുന്നില്‍ മുള്ളര്‍ക്ക് അടിതെറ്റുകയായിരുന്നു. 33 എയ്‌സും 74 വിന്നറും പറത്തിയാണ് സിലിച്ച് കളം വാണത്. അതേസമയം 17 എയ്‌സും 54 വിന്നറുകളുമാണ് മുള്ളറുടെ പേരിലുള്ളത്. അവസാന സെറ്റിലൊഴികെ മറ്റു നാലുസെറ്റുകളിലും സിലിച്ചും മുള്ളറും ഏറെക്കുറെ ഒപ്പത്തിനൊപ്പമായിരുന്നു. അഞ്ചാം സെറ്റില്‍ എതിരാളിയുടെ സര്‍വ് രണ്ടുവട്ടം ഭേദിച്ച് സിലിച്ച് സെറ്റും മാച്ചും സ്വന്തമാക്കി. നാലാം റൗണ്ടില്‍ റാഫേല്‍ നദാലിനെ അട്ടിമറിച്ചായിരുന്നു മുള്ളര്‍ ക്വാര്‍ട്ടറിലെത്തിയത്.

ലോക ഒന്നാം നമ്പര്‍ ആന്‍ഡി മുറെ അട്ടിമറിച്ചെത്തിയ സാം ക്യുറെയാണ് സെമിയില്‍ സിലിച്ചിന്റെ എതിരാളി.



Sharing is Caring