തെരഞ്ഞെടുപ്പില്‍ പ്രത്യേക കക്ഷികളെ പിന്തുണയ്ക്കില്ലെന്ന് കാന്തപുരം; ലീഗ് സ്ഥാനാനാര്‍ത്ഥി എന്‍ ഷംസുദ്ദീനെ തോല്‍പ്പിക്കാന്‍ ആഹ്വാനം


നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കുന്ന നയം സംബന്ധിച്ച് വ്യക്തമായ സൂചനകള്‍ നല്‍കി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. വഖഫ് ബോര്‍ഡ് വിഷയത്തിലും, മണ്ണാര്‍ക്കാട് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തിലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നീതി കിട്ടിയില്ലെന്ന് വ്യക്തമാക്കിയ കാന്തപുരം തങ്ങളെ സഹായിച്ചവരെ തിരിച്ചു സഹായിക്കുമെന്നും വിശദമാക്കി. ഒപ്പം മണ്ണാര്‍ക്കാട് മുസ്‌ലീം ലീഗ് സിറ്റിംഗ് എംഎല്‍എ എന്‍ ഷംസുദ്ദീനെ തോല്‍പ്പിക്കാനും കാന്തപുരം ആഹ്വാനം ചെയ്തു.


വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഒന്നര വര്‍ഷമായി പറഞ്ഞിട്ടും യുഡിഎഫ് നേതാക്കള്‍ നീതി കാട്ടിയില്ലെന്ന് കാന്തപുരം വിശദീകരിച്ചു. തുടര്‍ന്ന് സംഘടനയെ സഹായിക്കുന്നവരെ തെരഞ്ഞെടുപ്പില്‍ തിരിച്ചും സഹായിക്കുമെന്ന് കാന്തപുരം പറഞ്ഞു.


മണ്ണാര്‍ക്കാട് തങ്ങളുടെ രണ്ട് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസിലെ പ്രതികളെ മുസ്‌ലിം ലീഗ് എംഎല്‍എ എന്‍ ഷംസുദ്ദീന്‍ സഹായിച്ചതായാണ് ആരോപണം. ഷംസുദ്ദീന്‍ ഒരു കാരണവശാലും ജയിക്കാന്‍ പാടില്ലെന്നും കാന്തപുരം അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും മര്‍ക്കസിലെത്തി നടത്തിയ രാഷ്ട്രീയ ദൗത്യം പാളിയെന്നും കാന്തപുരം പറഞ്ഞു. ഇടതുപക്ഷത്തിനെ സഹായിക്കാന്‍ ഒരുങ്ങുന്നുവെന്നുമുള്ള വിലയിരുത്തല്‍ ശരിവെയ്ക്കുന്നതാണ് കാന്തപുരത്തിന്റെ വാക്കുകള്‍.



Sharing is Caring