ഡല്‍ഹിയില്‍ പൊതുസ്ഥലത്ത് മൂത്രമൊഴിക്കരുതെന്നു പറഞ്ഞയാളെ അടിച്ചുകൊന്നു


പൊതുസ്ഥലത്ത് മൂത്രമൊഴിക്കരുതെന്ന് നിര്‍ദേശിച്ച പാര്‍ക്കിങ് അറ്റന്‍ഡറെ ഒരു സംഘം അടിച്ചുകൊന്നു. ഡല്‍ഹിയിലെ റിക്ഷാ സ്റ്റാന്റിലാണ് സംഭംവം. രവീന്ദര്‍ കുമാര്‍ എന്നയാളാണ് മരിച്ചത്.


ഇന്നലെയായിരുന്നു സംഭവം. ഇ-റിക്ഷാ സ്റ്റാന്റിനടുത്ത് രണ്ടു പേര്‍ മൂത്രമൊഴിക്കുന്നതു കണ്ടപ്പോള്‍ അരുതെന്ന് പറഞ്ഞതാണ് രവീന്ദര്‍. എന്നാല്‍ ഇരുവരും ദേഷ്യപ്പെടുകയും തന്നെയൊരു പാഠം പഠിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പോവുകയും ചെയ്തു. പിന്നീട് ഒരു സംഘം ആളുകളുമായി മടങ്ങിയ രണ്ടുപേരും രവീന്ദറിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.


മര്‍ദനമേറ്റ 34 കാരന്‍ രവീന്ദര്‍ വീട്ടിലെത്തി കാര്യങ്ങള്‍ പറഞ്ഞിരുന്നു. രാത്രിയോടെ കുഴഞ്ഞുവീണ രവീന്ദറിനെ വീട്ടുകാര്‍ ആശുപത്രിയിലാക്കുകയായിരുന്നു. ചികിത്സയിലിരിക്കേയാണ് ഇന്ന് മരിച്ചത്.

കണ്ടാലറിയാവുന്നവര്‍ക്കെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം നടക്കുന്നതായി മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥന്‍ സുരീന്ദര്‍ കുമാര്‍ പറഞ്ഞു.



Sharing is Caring