വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഒരു കുടുംബത്തിലെ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.മാനസസരോവര്‍ പാര്‍ക്കിനോട് ചേര്‍ന്നുള്ള വീട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
നുപൂര്‍ ജിന്‍ഡാല്‍ (35), അഞ്ജലി ജിന്‍ഡാല്‍ (33), ഊര്‍മിള (65), സംഗീത് ഗുപ്ത (43), കാവല്ക്കാരന് രാകേഷ് (50) എന്നിവരാണ് മരിച്ചത്. ഊർമിളയുടെ മക്കളാണ് മരിച്ച മറ്റ് മൂന്ന് സ്ത്രീകള്‍. ശനിയാഴ്ച്ച രാവിലെ 7.15 ഓടെ ലഭിച്ച അജ്ഞാതകോളിലൂടെയാണ് പൊലിസ് കൊലപാതക വിവരം അറിയുന്നത്. പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കുടുംബത്തിലെ സ്വത്ത് തര്‍ക്കമാകാം കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.

കൊല്ലപ്പെട്ട സ്ത്രീകളില്‍ ഒരാള്‍ അയല്‍വാസിയോട് സ്വത്ത് തര്‍ക്കത്തെ കുറിച്ച് സൂചിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്. തന്റെ പേരിലുള്ള സ്ഥലം തനിക്ക് വില്‍ക്കണമെന്നും എന്നാല്‍ അതിന് കുടുംബത്തിലെ മറ്റുള്ളവര്‍ സമ്മതിക്കില്ലെന്നും സ്ത്രീ പറഞ്ഞതായാണ് വിവരം.
വിലപിടിപ്പുള്ളതൊന്നും വീട്ടില്‍നിന്ന് മോഷണം പോയിട്ടില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി പൊലിസ് പറഞ്ഞു.













