ടാറ്റ ഗ്രൂപ്പിന്റെ ചീഫ് ഇക്കണോമിസ്റ്റ് ഇനി മലയാളി


ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ സാമ്രാജ്യങ്ങളിലൊന്നായ ടാറ്റ ഗ്രൂപ്പിന്റെ ചീഫ് ഇക്കണോമിസ്റ്റും പോളിസി അഡ്വക്കസി മേധാവിയുമായി മലയാളിയായ രൂപ പുരുഷോത്തമന്‍ നിയമിതയായി. സെപ്റ്റംബര്‍ ഒന്നിന് ചുമതലയേല്‍ക്കും.
അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ തൃശ്ശൂര്‍-പാലക്കാട് സ്വദേശികളായ മലയാളി ദമ്ബതികളുടെ മകളാണ് 38-കാരിയായ രൂപ. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന എന്നിവയടങ്ങുന്ന ബ്രിക് രാജ്യങ്ങള്‍ ലോകത്തിലെ ഏറ്റവും വലിയ സാമ്ബത്തിക ശക്തികളായി വളരുമെന്ന രൂപയുടെ റിപ്പോര്‍ട്ടാണ് സാമ്ബത്തിക ലോകത്ത് അവരെ പ്രശസ്തയാക്കിയത്. 2003-04 കാലയളവില്‍ 25-ാം വയസ്സിലാണ് അവര്‍ ബ്രിക് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
അമേരിക്കയിലെ യേല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദവും ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുള്ള രൂപ, ആദ്യം ഗോള്‍ഡ്മാന്‍ സാക്സില്‍ വൈസ് പ്രസിഡന്റും ഗ്ലോബല്‍ ഇക്കണോമിസ്റ്റുമായിരുന്നു.


2006-ല്‍ എവര്‍സ്റ്റോണ്‍ ക്യാപ്പിറ്റലില്‍ റിസര്‍ച്ച്‌ വിഭാഗം മേധാവിയായി. നിലവില്‍ എവര്‍സ്റ്റോണിന്റെ റിസര്‍ച്ച്‌ വിഭാഗം മാനേജിങ് ഡയറക്ടറാണ്. ഇതിന് പുറമെ ‘അവസര’ എന്ന സന്നദ്ധ സംഘടനയും സ്ഥാപിച്ചിട്ടുണ്ട്.
ടാറ്റ സണ്‍സിന്റെ നേതൃനിരയിലേക്ക് രൂപ വരുന്നതില്‍ സന്തോഷമുണ്ടെന്ന് ടാറ്റ ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ വളര്‍ച്ചാ ഘട്ടത്തില്‍ ടാറ്റ പോലൊരു വ്യവസായ ഗ്രൂപ്പിന്റെ ഭാഗമാകാന്‍ കഴിയുന്നത് വലിയ അവസരമായി കാണുന്നുവെന്ന് രൂപ പുരുഷോത്തമന്‍ പറഞ്ഞു.




Sharing is Caring