ജിദ്ദ സ്റ്റേഡിയം ആക്രമിക്കാന്‍ പാക്ക് ഭീകരര്‍ പദ്ധതിയിട്ടു


അല്‍ ജൗഹറ ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ സ്‌ഫോടനത്തിന് പാക്ക് ഭീകരര്‍ ഉള്‍പ്പെട്ട സംഘം പദ്ധതിയിട്ടിരുന്നതായി സൗദി ആഭ്യന്തര മന്ത്രാലയം. മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍ തുര്‍ക്കിയാണ് വിവരം വെളിപ്പെടുത്തിയത്.


ഒക്ടോബര്‍ 11ന് സൗദിയും യുഎഇയും തമ്മിലുള്ള ലോകകപ്പ് യോഗ്യതാ ഫുട്‌ബോള്‍ മല്‍സരത്തിനിടെ ആക്രമണം നടത്താനായിരുന്നു പദ്ധതി. സ്റ്റേഡിയത്തോട് അനുബന്ധിച്ചുള്ള പാര്‍ക്കിങ് സ്ഥലത്ത് സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം എത്തിച്ച് ആക്രമിക്കുകയായിരുന്നു ലക്ഷ്യം. മുന്‍കൂട്ടി വിവരമറിഞ്ഞ സുരക്ഷാ സേന പദ്ധതി തകര്‍ത്തെന്ന് വക്താവ് പറഞ്ഞു.
തുടര്‍ന്ന് ജിദ്ദയുടെ വിവിധ ഭാഗങ്ങളില്‍ മത്സരത്തലേന്ന് തെരച്ചില്‍ നടത്തി എട്ടു പേരെ സുരക്ഷാ വിഭാഗം പിടികൂടി. പാക്കിസ്ഥാന്‍, സിറിയ, സുഡാന്‍ പൗരന്മാരാണ് അറസ്റ്റിലായത്. രണ്ടു പേര്‍ പാക്ക് സ്വദേശികള്‍.


ഭീകരാക്രമണങ്ങളില്‍ പങ്കുള്ളവരുടെ പട്ടിക ചിത്രം സഹിതം സൗദി പുറത്തുവിട്ടു
കിങ് അബ്ദുള്ള സ്‌പോര്‍ട്‌സ് സിറ്റിയിലെ സ്റ്റേഡിയത്തില്‍ വന്‍ ദുരന്തം ഒഴിവാക്കാന്‍ കഴിഞ്ഞത് സൗദി അറേബ്യയുടെ നേട്ടമെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ ആറ്റിയ പറഞ്ഞു.



Sharing is Caring