തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനായ വിഎസ് അച്യുതാനന്ദന്‍ എംഎല്‍എ ഹോസ്റ്റലിലെ മുറി ഒഴിയണമെന്ന് സ്പീക്കറുടെ ഓഫീസ് ആവശ്യപ്പെട്ടു. ഈ മുറിയിലാണ് ഭരണപരിഷ്‌കാര കമ്മീഷന്‍ അംഗങ്ങള്‍ എത്തിക്കൊണ്ടിരുന്നത്. എന്നാല്‍, താമസത്തിനുവേണ്ടിയുള്ള മുറി ഓഫീസായി ഉപയോഗിക്കാന്‍ കഴിയില്ലെന്നാണ് സ്പീക്കർ നൽകിയ വിശദീകരണം. കവടിയാര്‍ ഹൗസ് വിഎസിന് ഔദ്യോഗിക വസതിയായി അനുവദിച്ചതിനെ തുടര്‍ന്നാണ് എംഎല്‍എ ഹോസ്റ്റലില്‍ നിന്നും വിഎസിനോട് ഒഴിയാന്‍ സ്പീക്കറുടെ ഓഫീസ് ആവശ്യപ്പെട്ടത്. നേരത്തെ വികാസ് ഭവന് സമീപത്ത് ഐഎംജി കെട്ടിടത്തിലായിരുന്നു വിഎസിന് ഓഫിസ് അനുവദിച്ചിരുന്നത്. എന്നാല്‍ സെക്രട്ടറിയേറ്റില്‍ തന്നെ ഓഫിസ് വേണമെന്ന് വിഎസ് ആവശ്യപ്പെട്ടിരുന്നു. സ്പീക്കറുടെ നിര്‍ദ്ദേശം വിഎസ് ചീഫ് സെക്രട്ടറി വിജയാനന്ദിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഓഫീസ് സംബന്ധിച്ച് ഉടന്‍ തീരുമാനമുണ്ടാകുമെന്ന് ചീഫ് സെക്രട്ടറി ഉറപ്പ് നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.
FLASHNEWS