ചാമ്പ്യൻസ് ലീഗിൽ അത്ലറ്റികോ മാഡ്രിഡിനെതിരെ ലിവർപൂളിനു ജയം. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു പ്രീമിയർ ലീഗ് ക്ലബിൻ്റെ ജയം. ഗ്രൂപ്പ് ബിയിൽ അത്ലറ്റികോ മാഡ്രിഡിൻ്റെ തട്ടകത്തിൽ നടന്ന ആവേശകരമായ മത്സരത്തിലാണ് ലിവർപൂൾ വിജയം കുറിച്ചത്. അത്ലറ്റികോ മാഡ്രിഡിനായി അൻ്റോയിൻ ഗ്രീസ്മാനും ലിവർപൂളിനു വേണ്ടി മുഹമ്മദ് സലയും ഇരട്ട ഗോളുകൾ നേടി. നബി കീറ്റയാണ് ലിവർപൂളിനായി മൂന്നാം ഗോൾ നേടിയത്. ഇരട്ട ഗോളിനൊപ്പം അൻ്റോയിൻ ഗ്രീസ്മാനു ചുവപ്പ് കാർഡ് കൂടി ലഭിച്ചതാണ് മാഡ്രിഡിൻ്റെ താളം തെറ്റിച്ചത്.
ത്സരത്തിൻ്റെ എട്ടാം മിനിട്ടിൽ തന്നെ സലയിലൂടെ ലിവർപൂൾ മുന്നിലെത്തി. അത്ലറ്റികോ മാഡ്രിഡിൻ്റെ മൂന്ന് പ്രതിരോധ താരങ്ങളെ മറികടന്നായിരുന്നു സലയുടെ ഗോൾ. 13ആം മിനിട്ടിൽ ലിവർപൂൾ അടുത്ത വെടിപൊട്ടിച്ചു. ബോക്സിനു പുറത്തുനിന്നുള്ള ഒരു തകർപ്പൻ വോളിയിലൂടെ നബി കീറ്റ ലിവർപൂളിൻ്റെ ലീഡ് ഇരട്ടിയാക്കി. 7 മിനിട്ടുകൾക്കുള്ളിൽ അത്ലറ്റികോ മാഡ്രിഡ് തിരിച്ചടിച്ചു.
കോകെയുടെ അസിസ്റ്റിൽ നിന്ന് ഗ്രീസ്മാൻ ആണ് ഗോൾ നേടിയത്. 34ആം മിനിട്ടിൽ ഗ്രീസ്മാനിലൂടെത്തന്നെ അത്ലറ്റികോ മാഡ്രിഡ് സമനില പിടിച്ചു. ജാവോ ഫെലിക്സിൻ്റെ അസിസ്റ്റിൽ നിന്നായിരുന്നു താരത്തിൻ്റെ രണ്ടാം ഗോൾ. ആദ്യ പകുതി ഇരു ടീമുകളും രണ്ട് ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞു. 52ആം മിനിട്ടിൽ ഫെർമീനോയ്ക്കെതിരായ ഫൗൾ ഗ്രീസ്മാന് മാർച്ചിംഗ് ഓർഡർ നൽകിയത് മാഡ്രിഡിനു കനത്ത തിരിച്ചടിയായി. 76ആം മിനിട്ടിൽ ജോട്ടയെ ബോക്സിൽ വീഴ്ത്തിയതിനു ലഭിച്ച പെനൽറ്റി ലക്ഷ്യത്തിലെത്തിച്ച സല രണ്ടാം ഗോളും ലിവർപൂളിൻ്റെ ജയവും ഉറപ്പിച്ചു.