ചാമ്പ്യന്‍സ് ട്രോഫി: ദക്ഷിണാഫ്രിയ്ക്ക് ബാറ്റിങ്ങിന്


ചാമ്പ്യന്‍സ് ട്രോഫിയിലെ നിര്‍ണായക മല്‍സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലി ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിന് അയച്ചു. പ്രതീക്ഷിച്ചതു പോലെ സ്പിന്നര്‍ അശ്വിന്‍ ടീമിലിടം കണ്ടെത്തി. ഉമേഷ് യാദവാണ് അശ്വിനായി വഴിമാറി കൊടുത്തത്. ഇന്നത്തെ മത്സരം ജയിക്കുന്ന ടീം സെമിയിലേക്ക് മുന്നേറും. പരാജയപ്പെട്ടാല്‍ അത് ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്നുള്ള പുറത്ത് പോകലാകും. ആദ്യ മത്സരത്തില്‍ ചിരവൈരികളായ പാകിസ്താനെ തോല്‍പ്പിച്ച ടീം ഇന്ത്യക്ക് ശ്രീലങ്കക്കെതിരെ ചുവട് പിഴച്ചു.
പരിചയ സമ്പന്നരായ ഇന്ത്യന്‍ നിര ലങ്കയെ ദഹിപ്പിക്കുന്നത് കാണാനെത്തിയ ആരാധകരെ നിരാശരാക്കി മല്‍സരഫലം. ഭുവനേശ്വര്‍ കുമാറും, ഉമേഷ് യാദവും ബുംറയും ഉള്‍പ്പെട്ട ബൗളിങ് നിരയെ കണക്കിന് പ്രഹരമേല്‍പ്പിച്ചു ഗുണതിലകയും കുശാല്‍ മെന്‍ഡിസും ഉള്‍പ്പെട്ട ലങ്കന്‍ ബാറ്റിങ് നിര. ക്ഷിണാഫ്രിക്കക്കെതിരെ പരാജയപ്പെട്ടാല്‍ കൊഹ്‌ലിക്കും കൂട്ടര്‍ക്കും നാട്ടിലേക്ക് വിമാനം കയറാം. ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മ, എം എസ് ധോണി എന്നിവരുള്‍പ്പെട്ട ബാറ്റിങ് നിര ഫോമിലാണ്. റണ്‍സ് വിട്ടുകൊടുക്കന്നതില്‍ ബൗളര്‍മാര്‍ പിശുക്ക് കാണിക്കേണ്ടതുണ്ട്. ഫീല്‍ഡിങിലെ അസ്ഥിരതയും ഇന്ത്യക്ക് വെല്ലുവിളിയാണ്. മറുവശത്ത് ദക്ഷിണാഫ്രിക്കക്കും സെമിയിലെത്തണമെങ്കില്‍ ജയിച്ചേ തീരൂ.
ശ്രീലങ്കക്കെതിരെ ആദ്യ മല്‍സരത്തില്‍ ജയിച്ചെങ്കിലും പാകിസ്താനോട് തോറ്റതാണ് ദക്ഷിണാഫ്രിക്കയുടെ സെമിപ്രവേശം ദുഷ്‌ക്കരമായത്. ഹാഷിം അംലയും ഡ്യൂപ്ലസിസും ഡിവില്ല്യേഴ്‌സിനേയും നിലയുറപ്പിക്കും മുന്‍പെ പുറത്താക്കേണ്ടത് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് തലവേദനയാണ്. ബൗളിങ്ങില്‍ ഇംറാന്‍ താഹിറും റബാഡയും മികച്ച കളിപുറത്തെടുത്താല്‍ സെമി പ്രവേശം ഇന്ത്യക്ക് ദുഷ്‌ക്കരമാകും. അതേസമയം മഴ മല്‍സരത്തിന് വില്ലനാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.




Sharing is Caring