അമേരിക്കയുമായുള്ള സൈനിക സംഘർഷം മുറുകുന്നതിനിടെ ഗള്‍ഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങള്‍ തങ്ങളുടെ മിസൈല്‍ പരിധിയിലാണെന്ന മുന്നറിയിപ്പുമായി ഇറാൻ.തങ്ങളെ ആക്രമിക്കാൻ മുതിർന്നാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിലയുറപ്പിച്ചിട്ടുള്ള അമേരിക്കൻ കേന്ദ്രങ്ങളെ ശക്തമായി ആക്രമിക്കുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. യുറേനിയം സമ്പുഷ്ടീകരണത്തില്‍നിന്നു പിന്നോട്ടില്ലെന്നും അമേരിക്കയുടെ സൈനിക വിന്യാസം തങ്ങളെ ഭയപ്പെടുത്തുന്നില്ലെന്നും ഇറാൻ മന്ത്രി കൂട്ടിച്ചേർത്തു.
അമേരിക്കൻ മണ്ണില്‍ ആക്രമണം നടത്തുക സാധ്യമല്ലെങ്കിലും അയല്‍രാജ്യങ്ങളിലെ അമേരിക്കൻ താവളങ്ങള്‍ തകർക്കാൻ തങ്ങള്‍ക്കു കഴിയുമെന്ന് അല്‍ ജസീറയ്ക്കു നല്കിയ അഭിമുഖത്തില്‍ അരാഗ്ചി പറഞ്ഞു. അയല്‍രാജ്യങ്ങളെ തങ്ങള്‍ ആക്രമിക്കില്ലെന്നും എന്നാല്‍ അവിടെയുള്ള യുഎസ് സാന്നിധ്യം ലക്ഷ്യമിടുമെന്നുമാണ് ഇറാന്റെ നിലപാട്.

ശക്തമായ വ്യോമസേനയുടെ അഭാവത്തില്‍ ഇറാൻ പ്രതിരോധത്തിന്റെ നട്ടെല്ല് അവരുടെ ബാലസ്റ്റിക് മിസൈലുകളാണെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഏകദേശം 2,000 മധ്യദൂര ബാലസ്റ്റിക് മിസൈലുകള്‍ ഇറാന്റെ പക്കലുണ്ടെന്നാണു കണക്കാക്കപ്പെടുന്നത്. ഖോറംഷഹർ, സെജ്ജില്‍, ഇമാദ്, ഖദർ-1, ഫത്തഹ്-1, ഖൈബർ ഷെക്കാൻ, ദെസ്ഫുള്‍ തുടങ്ങിയ മാരകപ്രഹരശേഷിയുള്ള മിസൈലുകള്‍ ഇറാന്റെ പക്കലുണ്ട്.
ഖത്തറിലെ അല്‍ ഉദൈദ്, ബഹ്റൈനിലെ യുഎസ് നേവല്‍ ആസ്ഥാനം, കുവൈറ്റ്, ഇറാക്ക്, സിറിയ, സൗദി എന്നിവിടങ്ങളിലെ താവളങ്ങള്‍, ഇസ്രയേല്‍, തുർക്കിയിലെ ഇൻസിർലിക്, ജോർദാൻ, കുവൈറ്റ് എന്നിവിടങ്ങളിലെ കേന്ദ്രങ്ങള്‍, യുഎഇയിലെ അല്‍ ദാഫ്ര, ഇറാഖിലെ അല്‍ അസദ്, ഖത്തർ, ബഹ്റൈൻ താവളങ്ങള്‍, കുവൈറ്റിലെ അഹമ്മദ് അല്‍ ജാബർ, അലി അല്‍ സലേം താവളങ്ങള്‍, സിറിയയിലെ കേന്ദ്രങ്ങള്‍, സൗദിയിലെ പ്രിൻസ് സുല്‍ത്താൻ എയർ ബേസ് ഇറാഖിലെയും യുഎഇയിലെയും താവളങ്ങള്‍ തുടങ്ങിയവയെ നശിപ്പിക്കുമെന്നാണ് ഇറാന്റെ ഭീഷണി.













