കോഴിക്കോട് പ്രവാസിയെ ഹണി ട്രാപ്പില്‍പ്പെടുത്തിയ കേസിൽ രണ്ട് പേർ പിടിയിൽ


പ്രവാസിയെ ഹണി ട്രാപ്പില്‍പ്പെടുത്തി 23 ലക്ഷം രൂപ വിലവരുന്ന വാഹനവും ഒരു ലക്ഷം രൂപയും തട്ടിയെടുത്ത് കടന്നു കളഞ്ഞ രണ്ടുപേര്‍ കോഴിക്കോട് പിടിയില്‍. പള്ളൂര്‍ പാറല്‍ സ്വദേശി തെരേസ നോവീന റാണി, തലശ്ശേരി സ്വദേശി അജിനാസ് എന്നിവരാണ് പിടിയിലായത്.


ഈ മാസം 12നാണ് കേസിന് ആസ്പദമായ സംഭവം. കേസിലെ ഒന്നാം പ്രതിയായ റുബൈദ തട്ടോളിക്കരയിലെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ പ്രവാസിയെ മറ്റു പ്രതികളുടെ സഹായത്തോടെ വിവസ്ത്രനാക്കുകയും റുബൈദക്കൊപ്പം ഫോട്ടോ എടുക്കുകയുമായിരുന്നു.


യുവതിയെ ലൈംഗിക ചൂഷണം നടത്തി എന്ന് പ്രചരിപ്പിക്കുമെന്നും അല്ലായെങ്കില്‍ 5ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പണമില്ലെന്ന് പറഞ്ഞപ്പോള്‍ എടിഎം കാര്‍ഡ് പിടിച്ചു വാങ്ങുകയും മര്‍ദിച്ച് പിന്‍ നമ്പര്‍ എടുക്കുകയും ചെയ്തു.

അക്കൗണ്ടില്‍ ഉണ്ടായിരുന്ന ഒരു ലക്ഷം രൂപ തട്ടിയെടുത്തു. വീണ്ടും പണം ആവശ്യപ്പെടുകയും പിന്നീട് 23 ലക്ഷം രൂപ വിലവരുന്ന വാഹനവുമായി പ്രതികള്‍ കടന്നു കളയുകയും ചെയ്തു.പരാതിയെ തുടര്‍ന്ന് നാദാപുരം പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

ഒന്നാം പ്രതി റുബൈദയ്ക്ക് കൈക്കുഞ്ഞ് ഉള്ളതിനാല്‍ കരുതല്‍ തടങ്കലിലാണ്. പള്ളൂര്‍ പാറല്‍ സ്വദേശി തെരേസ നോവീന റാണി, തലശ്ശേരി സ്വദേശി അജിനാസ് എന്നിവരാണ് പിടിയിലായ മറ്റ് രണ്ട് പേര്‍. കേസില്‍ നാലുപേര്‍ കൂടി പിടിയിലാകാനുണ്ട്.



Sharing is Caring